
വേതന വർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ നടന്ന തൊഴിലാളി സമരത്തിന് പൂർണ്ണ പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നോയിഡയിലെ തെരുവുകളിൽ മുഴങ്ങിയത് രാജ്യത്തെ തൊഴിലാളികളുടെ അവസാനത്തെ നിലവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളം വീട്ടുവാടകയ്ക്കും ദൈനംദിന ആവശ്യങ്ങൾക്കും പോലും തികയുന്നില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മോദി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ ലേബർ കോഡ് തൊഴിലാളികളെ അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പുതിയ നിയമപ്രകാരം തൊഴിൽ സമയം 12 മണിക്കൂറായി വർധിച്ചെങ്കിലും അതിനനുസരിച്ചുള്ള വേതന വർധനവ് ഉണ്ടായിട്ടില്ല. പ്രതിമാസം 20,000 രൂപ എന്ന തൊഴിലാളികളുടെ ആവശ്യം അത്യാഗ്രഹമല്ലെന്നും അത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വർഷം തോറും തുച്ഛമായ ശമ്പള വർധനവ് മാത്രം ലഭിക്കുമ്പോൾ ജീവിതച്ചെലവ് കുതിച്ചുയരുന്നത് തൊഴിലാളികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, നോയിഡ ഫെയ്സ് 2-ൽ നടന്ന ഫാക്ടറി ജീവനക്കാരുടെ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പൊലീസിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. പൊലീസ് വാൻ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ ശമ്പളവും മോശം തൊഴിൽ സാഹചര്യങ്ങളും മൂലം പൊറുതിമുട്ടിയ തൊഴിലാളികളുടെ രോഷമാണ് ഇത്തരത്തിൽ പൊട്ടിപ്പുറപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.