നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Tuesday, April 14, 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപകര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള രണ്ട് അധ്യാപകര്‍ നിലവില്‍ ഒളിവിലാണ്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കോളേജ് അധികൃതര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം നിതിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി സഹപാഠികള്‍ വെളിപ്പെടുത്തി. ജാതി അധിക്ഷേപവും ക്രൂരമായ റാഗിംഗും നിതിന്‍ നേരിട്ടിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അധ്യാപകരുടെ പീഡനമാണ് മരണത്തിന് പ്രധാന കാരണമെന്ന് ഉറച്ചുനില്‍ക്കുകയാണ് സഹപാഠികള്‍. അതേസമയം, നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ നിതിന്റെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വായ്പാ തിരിച്ചടവ് കൃത്യമായി നടത്തിയിരുന്നതായും സാമ്പത്തിക പ്രശ്‌നങ്ങളല്ല മരണകാരണമെന്നും നിതിന്റെ കുടുംബം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം നിതിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

മരണത്തിന് പിന്നില്‍ അധ്യാപകരുടെ പീഡനമാണോ അതോ ലോണ്‍ ആപ്പ് മാഫിയയുടെ ഇടപെടലാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയമായ പരിശോധനകള്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതോടെ കേസില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.