കായംകുളം ലൈംഗിക അതിക്രമം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Jaihind News Bureau
Tuesday, April 14, 2026

ആലപ്പുഴ: കായംകുളത്ത് അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് കമ്മീഷന്റെ ഇടപെടല്‍.

കേസന്വേഷണ ചുമതല കായംകുളം എസ്എച്ച്ഒയില്‍ നിന്ന് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയ സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഇതിന് പുറമെ, അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മാവേലിക്കര മജിസ്ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിര്‍ദ്ദേശം നല്‍കി. പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി സിനില്‍ സബാദിനെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്താനാണ് പോലീസിന്റെ നീക്കം.

ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാട്ടി അതിജീവിത രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഡിജിപി റിപ്പോര്‍ട്ട് തേടിയെങ്കിലും, നടപടികളില്‍ കായംകുളം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ വിശദീകരണം നല്‍കി. പരാതി ലഭിച്ചയുടന്‍ കേസെടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടികള്‍ പാലിച്ചിട്ടുണ്ടെന്നുമാണ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

അപകടത്തില്‍പ്പെട്ട യുവതിയെ സഹായിക്കുന്നതിന് പകരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ഡിജിപിയും മനുഷ്യാവകാശ കമ്മീഷനും നേരിട്ട് ഇടപെട്ടതോടെ കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.