വയനാട് മണ്ണിടിച്ചിൽ; കൂട്ടിയിട്ട മണ്ണ് മാറ്റാൻ കഴിഞ്ഞ മാസം 20ന് നിർദേശം നൽകി, കളക്ടറുടെ ഉത്തരവ് പുറത്ത്
വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നതിനിടെ തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മാറ്റാൻ കഴിഞ്ഞ മാസം 20ന് നിർദേശം നൽകിയതിന്റെ ഉത്തരവ് പുറത്ത്. നിർമാണ ഏജൻസിയായ കൊങ്കൺ റെയിൽവേക്കാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നത്. കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ തന്നെ തുരങ്കപാത നിർമ്മാണത്തിൻ്റെ ഭാഗമായി കൂട്ടിയിട്ട മൺ കൂനകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കലക്ടർ നിർമ്മാണ കമ്പനിയായ കൊങ്കൺ റെയിൽവേക്ക് ഉത്തരവ് നൽകിയിരുന്നത്.
മൺകുനകളിൽ നിന്നും മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, ചെളിയൊഴുക്ക് എന്നിവ ഉണ്ടാകുന്നതിനും അത് സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുമുതലുകൾക്കും ഭീഷണി സൃഷ്ടിക്കുന്നതിനും സാധ്യതയുണ്ടെന്നും മണ്ണ് ഒലിച്ചിറങ്ങി മീനാക്ഷിപ്പുഴയിലും ജലസ്രോതസ്സുകളിലും പതിച്ച് പരിസ്ഥിതി നാശത്തിനും കാരണമാവുമെന്നും ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്.
നിർമ്മാണ കമ്പനിക്ക് കളക്ടർ നൽകിയ നിർദേശങ്ങൾ:
നിലവിൽ അപകടസാധ്യതയുള്ള രീതിയിൽ നിക്ഷേപിച്ചിരിക്കുന്ന മണ്ണിൻ്റെ അളവ്, സ്ഥാനം, അപകടസാധ്യത എന്നിവ അടിയന്തരമായി വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുക.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അടിയന്തരമായി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി നീക്കം ചെയ്യണം. മണ്ണ് പൂർണ്ണമായി നീക്കം ചെയ്യുന്നതുവരെ താൽക്കാലിക സംരക്ഷണ നടപടിയായി റിട്ടെയ്നിംഗ് സംവിധാനങ്ങൾ, മണ്ണൊലിപ്പ് പ്രതിരോധ മാർഗങ്ങൾ, ടാർപോളിൻ/ജിയോ ടെക്സ്റ്റൈൽ ആവരണം, ഡ്രെയിനേജ് സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തി മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയണം.
മണ്ണ് ഒലിച്ചിറങ്ങി സമീപത്തുള്ള മീനാക്ഷിപ്പുഴയിലേക്കോ മറ്റ് ജലസ്രോതസ്സുകളിലേക്കോ പതിക്കാതിരിക്കാൻ ആവശ്യമായ സംരക്ഷണ ഭിത്തികൾ, ചെക്ക് ബണ്ടുകൾ, സിൽറ്റ് ട്രാപ്പുകൾ, മറ്റ് എഞ്ചിനീയറിംഗ് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണം.
നീക്കം ചെയ്യുന്ന മണ്ണ് യാതൊരു കാരണവശാലും നീർചാലുകൾ തോടുകൾ, പുഴകൾ, തണ്ണീർത്തടങ്ങൾ, പ്രകൃതിദത്ത ജലഒഴുക്ക് മേഖലകൾ, കേരള തണ്ണീർത്തട സംരക്ഷണവും നെൽവയൽ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമ വ്യവസ്ഥകൾ, പ്രത്യേകിച്ച് കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം, 2008 പ്രകാരം സംരക്ഷിതമായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലോ പ്രസ്തുത നിയമത്തിൻ്റെ പരിധിയിൽ വരുന്ന ഭൂമിയിലോ നിക്ഷേപിക്കാൻ പാടില്ല.
മണ്ണ് നിക്ഷേപിക്കുന്ന സ്ഥലം നിയമാനുസൃതവും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാത്തതുമായ സ്ഥലമാണെന്ന് ഉറപ്പുവരുത്തണം.
കാലവർഷ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.