ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്
ഇറാനെതിരായ വൻകിട സൈനിക നടപടികളിൽ നിന്ന് യുഎസ് പിന്മാറുന്നതായി റിപ്പോർട്ട്. സൈനിക ആക്രമണങ്ങൾക്ക് പകരം ഉപരോധങ്ങളിലൂടെ ഇറാനെ സാമ്പത്തികമായി തളർത്താനാണ് അമേരിക്കൻ പദ്ധതി. പ്രമുഖ മാധ്യമമായ 'ആക്സിയോസിന്' നൽകിയ ഫോൺ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നയതന്ത്ര നിലപാടിലെ ഈ മാറ്റത്തെക്കുറിച്ച് സൂചന നൽകിയത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തിക സമ്മർദം ശക്തമാക്കാനുള്ള തീരുമാനം. സമീപദിവസങ്ങളിൽ പുതിയ സൈനിക ഭീഷണികളൊന്നും ട്രംപ് മുഴക്കിയിരുന്നില്ല. പകരം, കടുത്ത പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാന്റെ ആഭ്യന്തര സാഹചര്യം യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ട്രംപ് വ്യക്തമാക്കി.
നിലവിൽ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സൈനികർക്ക് ശമ്പളം നൽകാൻ പോലും അവർ ബുദ്ധിമുട്ടുകയാണെന്നും ട്രംപ് പറഞ്ഞു. യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഇറാന് വലിയ തിരിച്ചടിയായിട്ടുണ്ട്. സൈനിക നടപടികൾ പൂർണമായി ഒഴിവാക്കി സാമ്പത്തികവും നയതന്ത്രപരവുമായ മാർഗ്ഗങ്ങളിലൂടെ സമ്മർദ്ദം ചെലുത്താൻ ഗൾഫ് സഖ്യരാജ്യങ്ങൾ ആവശ്യപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. കാര്യങ്ങൾ ചെസ് കളി പോലെ കൃത്യമായി നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവപദ്ധതികളേക്കാൾ ഉപരി ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ട്രംപ് ഭരണകൂടം ഇപ്പോൾ മുൻഗണന നൽകുന്നത്. മുൻ ആക്രമണങ്ങളിൽ ആണവനിലയങ്ങൾ ത തകർക്കപ്പെട്ടതിനാൽ അവ ഇനി പെട്ടെന്ന് പുനർനിർമ്മിക്കാൻ ഇറാനാകില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ, സാമ്പത്തിക തകർച്ചയിലൂടെ ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.