അനുകൂലിച്ചും എതിർത്തും മൂന്നാം വട്ടം; ശബരിമലയിൽ ദേവസ്വം ബോർഡിന്റെ മലക്കംമറിച്ചിൽ തുടരുന്നു
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വീണ്ടും നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനത്തെ എതിർത്തുകൊണ്ട് പുതിയ സത്യവാങ്മൂലം നൽകാനാണ് ബോർഡിന്റെ നീക്കം. ഒരേ സർക്കാരിന് കീഴിൽ തന്നെ മൂന്നാം തവണയാണ് ബോർഡ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
2018-ൽ കേസ് ആദ്യം പരിഗണിച്ചപ്പോൾ യുവതീപ്രവേശത്തെ ബോർഡ് ശക്തമായി എതിർത്തിരുന്നു. അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ, അയ്യപ്പൻ 'നൈഷ്ഠിക ബ്രഹ്മചാരി' ആണെന്ന വാദമാണ് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി കോടതിയിൽ ഉയർത്തിയത്. എന്നാൽ 2018 സെപ്റ്റംബറിലെ സുപ്രീംകോടതി വിധിക്ക് ശേഷം, 2019-ൽ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ ബോർഡ് പെട്ടെന്ന് നിലപാട് മാറ്റുകയും യുവതീപ്രവേശത്തെ അനുകൂലിക്കുകയും ചെയ്തു. ഈ മലക്കംമറിച്ചിൽ അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന് മുൻപാകെ എത്തുന്നത്. ഏപ്രിൽ ഏഴ് മുതൽ കേസിൽ വാദം തുടങ്ങാനിരിക്കെ, മാർച്ച് 14-നകം കക്ഷികളെല്ലാം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ നിലപാടിലേക്ക് മടങ്ങാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ഭക്തജനങ്ങളുടെ വികാരം കൂടി പരിഗണിച്ചാണ് ഈ പുതിയ 'യൂ-ടേൺ' എന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.