കണ്ണും മനസ്സും നിറച്ച് പൂരനഗരിയിൽ പുലിക്കളി ആവേശം; 9 ദേശങ്ങൾ, നൂറുകണക്കിന് പുലികൾ, തെരുവോരങ്ങളിൽ ചുവടുവെച്ച് പതിനായിരങ്ങൾ
തൃശ്ശൂർ: തൃശൂര്‍ സ്വരാജ് റൗണ്ടിനെ ആവേശക്കടലിലാക്കി പൂരനഗരിയിൽ പുലികളിറങ്ങി. മേളപ്പെരുക്കത്തിനും പുലിക്കൊട്ടിനും ഒപ്പം തെരുവോരങ്ങളിൽ ചുവടുവെച്ച് പതിനായിരക്കണക്കിന് കാണികളാണ് പുലിത്താളത്തിൽ അലിഞ്ഞുചേർന്നത്. വൈകീട്ട് നാലുമണിയോടെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലികൾ മടവിട്ട് റൗണ്ടിലേക്ക് പ്രവേശിച്ചത്. മന്ത്രി ഒ.ജെ. ജനീഷ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജന സംഘം, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നീ 9 ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് ഇത്തവണ നഗരത്തെ പുലിമടയാക്കിയത്.
ശനിയാഴ്ച പുലർച്ചെയോടെ തന്നെ പുലിക്കളിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പതിനഞ്ചോളം നിറവൈവിധ്യങ്ങളിൽ വരയൻപുലികളും കരിമ്പുലികളും ഫ്ലൂറസെന്റ് പുലികളും തരംഗമായി മാറി. ഓരോ സംഘത്തിലും 51 പുലികളും ഒപ്പമുള്ള വാദ്യമേളങ്ങളും വർണാഭമായ നിശ്ചലദൃശ്യങ്ങളും അണിനിരന്നു. എം.ജി. റോഡ് വഴി ആറു സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേസ്റ്റാൻഡ് വഴി രണ്ടു സംഘങ്ങളുമാണ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. രാത്രി വൈകി മികച്ച പുലിക്കളി സംഘങ്ങൾക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നതോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.