'കര്‍ഷകരുടെ ജീവനെടുക്കുന്ന നയം തിരുത്തണം, അവരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്': കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
December 13, 2022
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കര്‍ഷകരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കർഷകരുടെ വിയര്‍പ്പിന്‍റെയും കഠിനാധ്വാനത്തിന്‍റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും അവരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിന്‍റെ സംഭരണവില ലഭിക്കാന്‍ സപ്ലൈകോ ഓഫീസ് കയറിയിറങ്ങി മടുത്ത കര്‍ഷകന് നിരാശയാണ് ഫലം. പണം ഇല്ലാത്തതിനാല്‍ നെല്ലിന്‍റെ വിലവിതരണം മുടങ്ങി. ഇത് കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിച്ചു. കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓരോ കര്‍ഷകനും. എത്രയും വേഗം തുക കര്‍ഷകന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കര്‍ഷകരോട് ചിറ്റമ്മനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊയ്ത നെല്ല് സംഭരിക്കുന്നതില്‍ ആദ്യം വീഴ്ചവരുത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ അതിന്‍റെ വില സമയബന്ധിതമായി നല്‍കുന്നതിലും അലംഭാവം തുടരുകയാണ്. സഹായവിലയില്‍ ആനുപാതിക വര്‍ധനവ് പോലും വരുത്താന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ സംഭരണവില 35 രൂപയാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചില്ല. നിലവില്‍ കിലോയ്ക്ക് 28.20 രൂപയാണ് നല്‍കുന്നത്. വളം-കീടനാശിനി വില വര്‍ധനവും കൂടിയ കൂലിച്ചെലവും കൂടിയാകുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് ഇരട്ടിയാകും. എന്നിട്ടും കര്‍ഷകന്‍റെ ദുരിതങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റേത്.
നെല്ലിന്‍റെ സംഭരണവില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ നല്‍കാനാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സപ്ലൈകോ കരാറില്‍ ഏര്‍പ്പെട്ടത്. ഇത് പ്രകാരം 6.9 ശതമാനം പലിശയ്ക്ക് 2500 കോടി ബാങ്ക് കണ്‍സോര്‍ഷ്യം വായ്പ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്കുകള്‍ക്ക് നേരത്തെ നല്‍കാനുള്ള കുടിശിക തീര്‍ക്കാന്‍ ഈ തുക വിനിയോഗിച്ചത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും സപ്ലൈകോയുടെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ധനകാര്യവകുപ്പില്‍ നിന്നും അനുമതിലഭിക്കാത്തതിനാല്‍ അതും സാധ്യമല്ല.
നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് തുക നല്‍കാനായി സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ 129 കോടി മാത്രമാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. ഇനി 440 കോടി രൂപയോളം നല്‍കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക ഇനത്തില്‍ 275 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും ബാക്കിയുള്ള 220 കോടി രൂപ നല്‍കിയിട്ടില്ല. സംസ്ഥാന പൊതുവിതരണ വകുപ്പ് മൂന്ന് മാസം കൂടുമ്പോള്‍ നല്‍കുന്ന കണക്കും അന്നവിതരണ്‍ പോര്‍ട്ടലിലെ കണക്കും തമ്മിലുള്ള പൊരുത്തക്കേട് കാരണമാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് കണക്കിലെ പൊരുത്തക്കേട് പരിഹരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടിശിക പണം കൂടി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം വെടിഞ്ഞ് എത്രയും വേഗം കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യണം. സംഭരിച്ച നെല്ലിന്‍റെ പണം കിട്ടാതെയും കൃഷിയിറക്കാന്‍ കഴിയാതെയും നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും കൃഷിയിറക്കിയതിന്‍റെ പേരിലുള്ള കടബാധ്യത കൂടിയാകുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്ന അവസ്ഥയിലാണ്. അവരെ മരണത്തിന് വിട്ടുകൊടുക്കാതെ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ നിറവേറ്റണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10