സിപിഎം നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: പോലീസും സി.പി.എമ്മും ഒത്തുകളിച്ചെന്ന് അതിജീവിത

റാന്നി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത രംഗത്ത്. ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാമെന്ന് പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകിയെങ്കിലും, പിന്നീട് ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിയതോടെ പ്രതി വാക്കുമാറ്റിയെന്നാണ് പരാതി. കേസ് അട്ടിമറിക്കാൻ പോലീസും പ്രാദേശിക സിപിഎം നേതൃത്വവും ചേർന്ന് ശ്രമിച്ചതായും അതിജീവിത ആരോപിച്ചു.
വിവാഹ വാഗ്ദാനം നൽകി അലൻ മാത്യു പലതവണ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി എസ്പിക്ക് പരാതി നൽകിയിരുന്നു. കേസ് എടുക്കാൻ എസ്പി നിർദ്ദേശം നൽകിയെങ്കിലും റാന്നി പോലീസും സിപിഎം നേതാക്കളും ചേർന്ന് പരാതി അട്ടിമറിച്ചതായാണ് പുതിയ ആരോപണം. പാർട്ടി ഉറപ്പുനൽകിയ വിവാഹം നടക്കാത്തതിലും പോലീസ് നടപടി വൈകുന്നതിലും മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയതോടെയാണ് കേസിലെ ഗൗരവം പുറംലോകമറിഞ്ഞത്.
സംഭവം വിവാദമായതോടെ അലൻ മാത്യുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന അലൻ നിലവിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഡിവൈഎഫ്‌ഐ റാന്നി ഏരിയ മുൻ പ്രസിഡന്റ് കൂടിയായ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.