ഇനിയൊരു തിരിച്ചുവരവില്ല; "ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞു, ഞാന്‍ ചരിത്രം സൃഷ്ടിച്ചു, സന്തോഷവനാണ്"; വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് നെയ്മർ
റിയോ ഡി ജനൈറോ: ബ്രസീലിയൻ ആരാധകരെ നിരാശരാക്കിക്കൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പിച്ച് സൂപ്പർ താരം നെയ്മർ. മഞ്ഞക്കുപ്പായത്തിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും 34-ാം വയസ്സിൽ ദേശീയ ടീമിനായുള്ള തന്റെ കരിയർ പൂർണ്ണമായി അവസാനിച്ചുവെന്നും താരം വ്യക്തമാക്കി.
കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്‌സിഡാഡ് സെൻട്രലിനെതിരായ സാന്റോസിന്റെ മത്സരത്തിന് ശേഷമാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മർ തന്റെ നിലപാട് ആവർത്തിച്ചത്.
"ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അവിടെ ഞാൻ ചരിത്രം സൃഷ്ടിച്ചു, അതിൽ ഞാൻ സന്തുഷ്ടനാണ്. മഞ്ഞക്കുപ്പായത്തിനായി ഞാൻ രക്തവും ജീവനും നൽകി പോരാടി, എന്നാൽ ഇനി അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല." - നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു.
ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതാണ് നെയ്മറുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. 1990-ന് ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും മോശം ലോകകപ്പ് പ്രകടനമായിരുന്നു ഇത്. തോൽവിക്ക് പിന്നാലെ "ഞാൻ പരമാവധി ശ്രമിച്ചു, ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു" എന്ന് വികാരാധീനനായി താരം വ്യക്തമാക്കിയിരുന്നു.
സെലസാവോകൾക്കായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. നാല് ലോകകപ്പുകളിൽ കാനറികളെ പ്രതിനിധീകരിച്ച നെയ്മർക്ക്, ക്ലബ്ബ് ഫുട്‌ബോളിൽ സാന്റോസ്, ബാഴ്‌സലോണ, പി.എസ്.ജി എന്നിവർക്കായി തിളങ്ങാനായെങ്കിലും ദേശീയ ടീമിനൊപ്പം 2013-ലെ കോൺഫെഡറേഷൻസ് കപ്പ് മാത്രമാണ് നേടാനായത്. ബ്രസീലിന് ആറാം ലോകകപ്പ് കിരീടം നേടിക്കൊടുക്കുക എന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് നെയ്മർ അന്താരാഷ്ട്ര വേദിയിൽ നിന്ന് പടിയിറങ്ങുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.