മുഖ്യമന്ത്രി ഭരണ നേട്ടങ്ങളെക്കുറിച്ച് മിണ്ടുന്നില്ല; ഓർമ്മിപ്പിച്ചാൽ തിരിച്ചടി കിട്ടുമെന്നറിയാം: രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
April 16, 2024
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത ഇടതുമുന്നണിക്ക് വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പ് എൽഎഡിഎഫിന്‍റെ വാട്ടർ ലൂ ആണെന്നതിൽ സംശയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്‍റെ തുടർച്ച പാർലമെന്‍റ് തിരഞ്ഞെടപ്പിലും പ്രതിഫലിക്കും. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരവും മോദിയുടെയും മുഖ്യമന്ത്രിയുടെയും വർഗീയ ധ്രുവീകരണത്തിനെതിരെയുള്ള ജനവികാരവും ആഞ്ഞടിക്കും. ബിജെപി-സിപിഎം അന്തർധാരയും മതേതരത്വം തകർക്കാനുള്ള നീക്കവും കേരളത്തിൽ ചെലവാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20-ൽ 20-ഉം നേടി സമ്പൂർണ്ണ ആധിപത്യം ഉറപ്പിക്കും. ബിജെപിയും ഇടതുമുന്നണിയും ഇതുപോലെ നിരാശരായ തിരഞ്ഞെടുപ്പ് കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് സർക്കാരിന്‍റെ നേട്ടങ്ങളൊന്നും അവതരിപ്പിച്ച് വോട്ടു തേടാനാകുന്നില്ല. സർക്കാരിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയുന്നില്ല. ഓർമ്മിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണത്. എട്ടുവർഷമായി കേരളത്തെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരെന്ന് കേട്ടാൽ ജനത്തിന് വാശി കൂടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ അലയടിക്കും. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ഒരവസരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭരണനേട്ടങ്ങളെക്കുറിച്ച് മിണ്ടാത്തതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒരു വൻകിട വികസന പദ്ധതിയും പിണറായി സർക്കാരിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങളെ ഭയവിഹ്വലരാക്കിയ കെ-റെയിലാണ് ആകെ പറഞ്ഞിരുന്നത്. ജനം എതിർത്തതോടെ കെ-റെയിൽ ദുഃസ്വപ്നമായി. ഏതോ മഹാകാര്യം നടത്താൻ പോകുന്നുവെന്ന പ്രതീതിയോടെയാണ് കെ-ഫോൺ അവതരിപ്പിച്ചത്. ഇപ്പോൾ അതും നിലച്ചു. സിപിഎമ്മിന് ആകെ അറിയാവുന്നത് കൊലപാതകമാണ്. അഴിമതിയും അക്രവുമാണ് അവരുടെ മുഖമുദ്ര. പാനൂരിൽ ബോംബ് ഉണ്ടാക്കിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. സിദ്ധാർത്ഥന്‍ എന്ന പാവപ്പെട്ട വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണയിലൂടെ കൊന്നുകളഞ്ഞതും ഈ അക്രമപരമ്പരയുടെ ഭാഗമായിരുന്നു. എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് വേദികൾ ശുഷ്കമാണ്. മുഖ്യമന്ത്രിയെ പേടിച്ച് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ആളുകളെ കൊണ്ടിരുത്തുന്നതല്ലാതെ മറ്റാരും എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി ഇന്ത്യ സഖ്യം അധികാരത്തിൽ വരിക തന്നെ ചെയ്യും. കഴിഞ്ഞ തവണ 35 ശതമാനം വോട്ടു നേടി എൻഡിഎ അധികാരത്തിൽ വന്നത് 65 ശതമാനം വോട്ടുകൾ ഭിന്നിച്ചു പോയതു കൊണ്ടാണ്. ഇത്തവണ അത് ഒന്നിപ്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. എൽഡിഎഫിന് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് പ്രകാശ് കാരാട്ടിനറിയാം. അതുകൊണ്ടാണ് കോൺഗ്രസിനെ കുറ്റപ്പെടുത്താനില്ലെന്ന് അദ്ദേഹം പറയുന്നത്. ചാർസോ പാർ എന്ന മുദ്രാവാക്യം ബിജെപിയുടെ ഭയത്തിൽ നിന്ന് രൂപപ്പെട്ടതാണ്. ദക്ഷിണേന്ത്യയിൽ ഇന്ത്യ സഖ്യം വൻ മുന്നേറ്റമുണ്ടാക്കും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ്. മഹാരാഷ്ട്രയിൽ 35 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ. ഉത്തർ പ്രദേശിലും ബീഹാറിലും ബിജെപിക്ക് കഴിഞ്ഞതവണത്തെ സ്വാധീനമില്ല. രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപി വിരുദ്ധ വികാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന ഇടതുമുന്നണി മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസിനെതിരെയുള്ള പിണറായി വിജയന്‍റെ വിമർശനം ദൗർഭാഗ്യകരമാണ്. മോദിയെ വിമർശിക്കാൻ സമയമില്ലാത്ത മുഖ്യമന്ത്രി, മോദിക്കും ബിജെപിക്കും ആർഎസ്എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്നത് പോലെ മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ നിരവധി വേട്ടയാടലുകൾ നേരിടേണ്ടി വന്നയാളാണ് രാഹുൽ. അതുകൊണ്ട് രാഹുൽ ഗാന്ധിക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യദ്രോഹക്കുറ്റമായ സ്വർണക്കള്ളക്കടത്തിന്‍റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞ മോദി അതിനെതിരെ എന്തു നടപടിയെടുത്തെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ധൈര്യത്തോടെ കേന്ദ്ര ഏജൻസിയെ പിണറായി കേരളത്തിലേക്ക് ക്ഷണിച്ചത് അന്വേഷണം എവിടെയുമെത്തില്ല എന്ന മോദിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ്. മോദിയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി ഒരു വാക്കുപോലും ഉച്ചരിക്കാൻ കഴിയാത്തത് ഭയം കൊണ്ടാണെന്നും ആ ഭയം എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10