രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
കണ്ണൂർ: ചെറുപുഴയിൽ അപകടത്തിൽ മരിച്ച നേമം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആം ബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിക്കെതിരെ നടപടിയെടുക്കാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തഹസീൽദാരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം നേമത്തേക്ക് കൊണ്ടുപോകാൻ ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസുകാരെ സമീപിച്ചെങ്കിലും അവർ വലിയ തുക വാടക ചോദിച്ചതിനെ തുടർന്ന് തഹസീൽദാർ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്ന് പണമെടുക്കുകയോ വിഷയം കളക്ടറെ അറിയിക്കുകയോ ചെയ്യാമായിരുന്നിട്ടും അതിന് തയ്യാറാകാതെ തഹസീൽദാർ സാധാരണ ആംബുലൻസിൽ മൃതദേഹം അയക്കുകയായിരുന്നു. യാത്രയ്ക്കിടെ മൃതദേഹത്തിന്റെ അവസ്ഥ മോശമായതോടെ പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇടപെട്ട് തൃശ്ശൂർ ചാവക്കാട് വെച്ചാണ് ഫ്രീസറുള്ള മറ്റൊരു ആംബുലൻസ് ലഭ്യമാക്കിയത്.
അതേസമയം, മൃതദേഹം കൊണ്ടുപോകുന്നതിനായി തഹസീൽദാർ തങ്ങളോട് 25,000 രൂപ ആവശ്യപ്പെട്ടതായി ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അനൂപ് വി.എ ആരോപിച്ചു. രാജേഷ് കണ്ണൂരിലെത്തിയത് ഇവർക്ക് വേണ്ടിയാണ്. തുക നൽകാനില്ലെന്ന് അറിയിച്ചപ്പോൾ ഒടുവിൽ 10,000 രൂപ പഞ്ചായത്ത് അംഗം അനീഷ് ആന്റണിക്ക് കൈമാറുകയായിരുന്നുവെന്നും എന്നാൽ ഈ തുക പിന്നീട് പഞ്ചായത്ത് മെമ്പർ തിരികെ നൽകിയെന്നും സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. ആംബുലൻസിനായി ആദ്യം സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നതിനിടയിലാണ് റാഫ്റ്റിംഗ് ടീമിനോടും പണം ചോദിച്ചതെന്നാണ് വിഷയത്തിൽ തഹസീൽദാറുടെ വിശദീകരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.