സർക്കാർ ചിലവിൽ രാഷ്ട്രീയ പ്രചാരണം; സിപിഎം ക്യാമ്പയിൻ ഏറ്റെടുത്ത് പിആർഡി; യുഡിഎഫ് കാലത്തെ പരിഹസിച്ചുള്ള പത്രപ്പരസ്യം വിവാദത്തിൽ

യുഡിഎഫ് ഭരണകാലത്തെ വീഴ്ചകളെ പരിഹസിക്കുന്ന 'ഇരുണ്ട കാലം' എന്ന ക്യാമ്പയിനുമായി പിആർഡി രംഗത്ത്. കഴിഞ്ഞയാഴ്ച സിപിഎം ആരംഭിച്ച അതേ പേരിലുള്ള വെബ്സൈറ്റ് ക്യാമ്പയിന്റെ തുടർച്ചയായാണ് ഇപ്പോൾ പ്രമുഖ ദിനപത്രങ്ങളിൽ സർക്കാർ ചിലവിൽ മുഴുവൻ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പത്ത് വർഷം മുമ്പത്തെ യുഡിഎഫ് ഭരണകാലത്ത് കേരളം നേരിട്ട പ്രതിസന്ധികളെ വാർത്താരൂപത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ പരമ്പര.
കെഎസ്ആർടിസിയുടെ തകർച്ച, 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ലോഡ് ഷെഡിങ്, പാഠപുസ്തകമില്ലാത്ത പരീക്ഷാക്കാലം, ട്രഷറി പ്രതിസന്ധി, 18 മാസം മുടങ്ങിയ പെൻഷൻ എന്നിങ്ങനെയുള്ള കടുത്ത വിമർശനങ്ങളാണ് 'വാർത്താ പരസ്യത്തിൽ' ഉള്ളത്. ദേശീയപാത വികസനം നിലച്ചതും ഗെയിൽ പദ്ധതിയിലെ അനിശ്ചിതത്വവും ഇതിൽ എടുത്തുപറയുന്നു. ഒരു പേജിൽ യുഡിഎഫ് കാലത്തെ വീഴ്ചകളും അടുത്ത പേജിൽ നിലവിലെ സർക്കാരിന്റെ നേട്ടങ്ങളും നിരത്തിയാണ് രണ്ട് പേജ് പരസ്യം നൽകിയിരിക്കുന്നത്.
മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ സജീവമായി ഈ പരസ്യം വന്നെങ്കിലും, തിരുവനന്തപുരം എഡിഷനിലെ പ്രമുഖ പത്രങ്ങളിൽ (മലയാള മനോരമ, മാതൃഭൂമി) ഈ പരസ്യം നൽകാത്തത് വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ടെങ്കിലും പിആർഡി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.