'ജനദ്രോഹ ബജറ്റ്': കേരളത്തോടുള്ള ബിജെപിയുടെ ശത്രുത മാറിയിട്ടില്ലെന്ന് കെ. സുധാകരൻ എം.പി
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി അഭിപ്രായപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, ചെറുകിട വ്യാപാര തകർച്ച തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊന്നും ബജറ്റിൽ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന-പാചകവാതക വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസകരമായ ഒരു നടപടിയും ബജറ്റിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര സർക്കാർ വീണ്ടും ക്രൂരമായി അവഗണിച്ചതായി സുധാകരൻ ആരോപിച്ചു. റെയിൽവേ, ദേശീയപാത, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളത്തിന് അർഹമായ വിഹിതം ലഭിച്ചിട്ടില്ല. കേരളത്തോടുള്ള ബിജെപി സർക്കാരിന്റെ ശത്രുതാമനോഭാവം ഈ ബജറ്റിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. കേരളത്തിന് ഒന്നും നൽകിയില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള അപകടകരമായ നീക്കം ബജറ്റിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രളയവും പ്രകൃതി ദുരന്തങ്ങളും ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ സമീപനത്തിന് തെളിവാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ഇളവുകൾ വാരിക്കോരി നൽകുമ്പോൾ സാധാരണക്കാർക്കും ദരിദ്രർക്കും മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രാജ്യത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കായി പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.