"ഭരണവിരുദ്ധ വികാരമല്ല, ആ നേതാക്കളുടെ ധാർഷ്ട്യമാണ് തോൽപ്പിച്ചത്"; പിണറായിയുടെ പ്രയോഗങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടയായ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നതായി റിപ്പോർട്ട്. ജനങ്ങൾക്കിടയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഭരണവിരുദ്ധ വികാരം മാത്രമല്ല ഈ പരാജയത്തിന് കാരണം, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കടുംപിടുത്തങ്ങളും പെരുമാറ്റ ശൈലിയുമാണ് വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജനങ്ങളോട് ചേർന്നുനിൽക്കേണ്ട പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം സമീപനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
പൊതുവേദിയിലും മാധ്യമങ്ങൾക്ക് മുന്നിലും ഉന്നത നേതാക്കൾ നടത്തിയ പല വിവാദ പരാമർശങ്ങളും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയായെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. 'വീട്ടിൽ പോയി ചോദിക്ക്', 'ഡാഷ് മോനെ' തുടങ്ങിയ അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ പ്രയോഗങ്ങൾ കൊണ്ട് പാർട്ടി എന്താണ് നേടിയതെന്ന ഗൗരവമേറിയ ചോദ്യമാണ് ചർച്ചകളിൽ ഉയർന്നത്. ഇത്തരം അനാവശ്യ പ്രകോപനങ്ങളും മോശം ഭാഷാപ്രയോഗങ്ങളും പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരെപ്പോലും ലജ്ജിപ്പിക്കുന്നതായിരുന്നുവെന്നും, ഇത് തിരുത്തപ്പെടണമെന്നും ജില്ലാ നേതൃത്വത്തിൽ ആവശ്യമുയർന്നു.
പാർട്ടിയുടെ ഉറച്ച മണ്ഡലമെന്ന് വിശ്വസിച്ചിരുന്ന പയ്യന്നൂരിൽ ഉണ്ടായ അമിത ആത്മവിശ്വാസം വലിയ പാളിച്ചയ്ക്ക് കാരണമായതായി സെക്രട്ടറിയേറ്റ് വിലയിരുത്തി. താഴേത്തട്ടിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രാദേശിക നേതൃത്വം മുന്നോട്ടുപോയത്. ഇതിനൊപ്പം സംസ്ഥാനത്തുടനീളം പാർട്ടി സ്വീകരിച്ച സ്ഥാനാർത്ഥി നിർണ്ണയ ശൈലിക്കെതിരെയും കടുത്ത അതൃപ്തിയാണ് ഉയർന്നത്. ജനകീയ മുഖമുള്ളവരെയും താഴെത്തട്ടിലുള്ളവരുടെ വികാരങ്ങളെയും പരിഗണിക്കാതെ മുകളിൽ നിന്ന് അടിച്ചേൽപ്പിച്ച തീരുമാനങ്ങൾ വോട്ടർമാർ തള്ളിക്കളഞ്ഞതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും യോഗത്തിൽ വിമർശനം ശക്തമായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.