കായംകുളത്ത് സിപിഎമ്മില്‍ 'പടലപ്പിണക്കം' പരസ്യമാകുന്നു; പ്രതിഭയുടെ തോല്‍വി വര്‍ഷങ്ങളായി നേതാക്കള്‍ 'കാത്തുവച്ച പ്രതികാരം' എന്ന് പാര്‍ട്ടി അംഗങ്ങളുടെ സമൂഹമാധ്യമക്കുറിപ്പുകള്
കായംകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കായംകുളം സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സിറ്റിംഗ് എം.എല്‍.എയായിരുന്ന യു. പ്രതിഭയുടെ തോല്‍വി നേതൃത്വം 'കാത്തുവെച്ച പ്രതികാരം' ആണെന്ന ആരോപണവുമായി പാര്‍ട്ടി അംഗങ്ങള്‍ തന്നെ പരസ്യമായി രംഗത്തെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും ശബ്ദസന്ദേശങ്ങളും പ്രചരിക്കുകയാണ്.
സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പത്തിയൂര്‍ പഞ്ചായത്തില്‍ പോലും യു. പ്രതിഭ 1500 വോട്ടുകള്‍ക്ക് പിന്നിലായതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഏകദേശം 5000-ത്തോളം സി.പി.എം വോട്ടുകള്‍ മണ്ഡലത്തില്‍ ചോര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. കായംകുളം നഗരസഭാ പരിധിയില്‍ മാത്രം എല്‍.ഡി.എഫ് 8000 വോട്ടുകള്‍ക്ക് പിന്നിലായി. പ്രതിഭയെ പരാജയപ്പെടുത്താന്‍ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും തോല്‍വിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി പാര്‍ട്ടി അംഗങ്ങള്‍ ആരോപിക്കുന്നു.
പല പഞ്ചായത്തുകളിലും ശക്തികേന്ദ്രങ്ങളിലും ബൂത്ത് കണ്‍വെന്‍ഷനുകള്‍ നടന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനകള്‍ വീടുകളില്‍ എത്തിക്കുന്നതിലോ, പോസ്റ്ററുകളും ബോര്‍ഡുകളും പതിപ്പിക്കുന്നതിലോ പ്രാദേശിക നേതൃത്വം താല്‍പ്പര്യം കാട്ടിയില്ല. അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ പോലും പലയിടങ്ങളിലും എത്തിയില്ല. പകുതിയോളം ബൂത്തുകളില്‍ ബൂത്ത് കമ്മിറ്റികള്‍ കൂടിയില്ല. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിലോ, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിലോ നേതാക്കള്‍ ഇടപെട്ടില്ല. പല ബൂത്തുകളിലും പാര്‍ട്ടി ഏജന്റുമാര്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
കായംകുളത്തെ ഈ അട്ടിമറി വരും ദിവസങ്ങളില്‍ സി.പി.എമ്മില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്. നേതൃത്വത്തിനെതിരെയുള്ള താഴെത്തട്ടിലെ ഈ പ്രതിഷേധം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.