സിപിഎമ്മിന്‍റെ അടിത്തട്ടിൽ വിള്ളൽ; ഭരണവിരുദ്ധ വികാരം പാർട്ടിയെ ഉലയ്ക്കുന്നു; ആശങ്കയിൽ എകെജി സെന്റർ

പിണറായി സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിന് പിന്നാലെ സിപിഎം താഴെത്തട്ടിൽ കടുത്ത സംഘടനാ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നടത്തിയ ആത്മപരിശോധനയിൽ, താഴെത്തട്ടിലെ പ്രവർത്തകർ നിർജ്ജീവമാണെന്നും ഭരണവിരുദ്ധ വികാരം പാർട്ടിക്കുള്ളിൽ തന്നെ അലയടിക്കുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്. നവകേരള സഭയും ഗൃഹസന്ദർശന പരിപാടികളും വിചാരിച്ച ഫലം കണ്ടില്ലെന്നും, പാർട്ടി സംവിധാനങ്ങൾ നിശ്ചലമാണെന്നുമാണ് എകെജി സെന്ററിലെ വിലയിരുത്തൽ.
ഗ്രൂപ്പ് സന്ദർശനത്തിനിടെ എം.എ. ബേബിയുടെ പാത്രം കഴുകൽ ഉൾപ്പെടെയുള്ള രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് ഇടയാക്കിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതും, പലരും സാമ്പത്തികമായി ഉന്നതിയിൽ എത്തിയതും സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നു. ഇതിന് പിന്നാലെ ഇടതുമുന്നണി നടത്തുന്ന മേഖലാ ജാഥകൾക്കും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവർ നയിക്കുന്ന യാത്രകളിൽ പലയിടത്തും കസേരകൾ ഒഴിവു കിടക്കുന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പുറമെ സാറാ ജോസഫ്, സച്ചിദാനന്ദൻ തുടങ്ങിയ സാംസ്കാരിക നായകർ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. സൈബർ ഇടങ്ങളിൽ ഇവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പാർട്ടിയെ കൂടുതൽ ഒറ്റപ്പെടുത്തുന്നു എന്നാണ് നിഗമനം.
സർക്കാരിന്റെ നവകേരള സർവേയും ലക്ഷ്യം കണ്ടിട്ടില്ല. ജനുവരിയിൽ ആരംഭിച്ച് ഫെബ്രുവരിയിൽ അവസാനിക്കേണ്ട സർവേ, ഫെബ്രുവരി ആദ്യവാരം പിന്നിടുമ്പോഴും പകുതി പോലും പൂർത്തിയായിട്ടില്ല. പ്രാദേശിക നേതൃത്വത്തിന്റെ നിസഹകരണമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങളെ സജീവമാക്കാൻ പുതിയൊരു മാർഗരേഖ പുറത്തിറക്കാനുള്ള അവസാന ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.