ചുവരെഴുത്ത് മായ്ച്ച് ചരിത്രമെഴുതിയ നേതാവ്; മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ അതികായനും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറുതവണ വിജയിച്ച് റെക്കോർഡിട്ട അദ്ദേഹം, ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ തന്നെ കരുത്തുറ്റ ശബ്ദമായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കെ.പി. ഉണ്ണികൃഷ്ണൻ, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ ശക്തനായ വക്താവായിരുന്നു. 1971-ൽ വടകരയിൽ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായെത്തിയ അദ്ദേഹം പിന്നീട് ആ മണ്ഡലത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. കേരളത്തിൽ ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറുതവണ ലോക്‌സഭയിലെത്തിയ ഏക വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം.
ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന അദ്ദേഹം വി.പി. സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത, ടെലികോം വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ബൊഫോഴ്‌സ് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 1996-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.