പാലം പൊളിഞ്ഞിട്ടും ഊരാളുങ്കലിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി; ട്രഷറി വകുപ്പിന്‍റെ ആസ്ഥാന മന്ദിര നിർമ്മാണത്തിന്‍റെ ചുമതലയും ഊരാളുങ്കലിന്
Jaihind TV News Report
Jaihind TV Web Desk
May 18, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഊരാളുങ്കൽ നിർമിച്ച കോഴിക്കോട് മാവൂരിലെ കൂളിമാട് പാലം തകർന്നിട്ടും ഊരാളുങ്കലിനെ കുറ്റപ്പെടുത്താതെ ചേർത്തുപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രഷറി വകുപ്പിന്‍റെ ആസ്ഥാന മന്ദിര നിർമ്മാണത്തിന്‍റെ ചുമതലയും ഊരാളുങ്കലിന് നൽകി ധനവകുപ്പ് ഉത്തരവിറങ്ങി. 20.75 കോടി രൂപയാണ് ആസ്ഥാന മന്ദിര നിർമാണ ചെലവ്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ സംസ്ഥാന സർക്കാർ നൽകിയത് കോടികളുടെ കരാർ. ടെണ്ടർ നടപടി ഇല്ലാതെ ഊരാളുങ്കലിന് കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് 2016 മുതൽ നൽകുന്നതെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് ഇപ്പോൾ ട്രഷറി വകുപ്പിന്‍റെ ആസ്ഥാന മന്ദിര നിർമ്മാണവും ഊരാളുങ്കലിലേക്ക് എത്തുന്നത്. ഏപ്രിൽ 20 ന് ട്രഷറി ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന്‍റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ആസ്ഥാന മന്ദിര നിർമാണ പ്രവർത്തനങ്ങൾക്കായി 15 കോടി 44 ലക്ഷത്തിലധികം രൂപയും ഇന്‍റീരിയർ വർക്ക്, ഫർണിച്ചർ, ഇഎൽവി വർക്ക്, റാമ്പ് ഉൾപ്പെടെയുള്ള സിവിൽ വർക്കിന്‍റെ ബാലൻസ് എന്നീ പ്രവൃത്തികൾക്കായി 5 കോടി രൂപയിലധികവും ആണ് അനുവദിച്ചത്. ഇതിന് മുമ്പ്16 കോടി രൂപ മുടക്കിയ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്‍റെ നിർമാണവും ഊരാളുങ്കലിനായിരുന്നു. സെക്രട്ടേറിയേറ്റിലടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളും പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതൽ ഊരാളുങ്കലിനാണ് നൽകുന്നത്. പല വകുപ്പ് മേധാവികളും, സൊസൈറ്റിക്ക് നൽകുന്ന വഴിവിട്ട സഹായങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന് അപ്രധാന വകുപ്പുകളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ ഏതാണ്ട് 707,02,89,858 കോടി രൂപയാണ് ഊരാളുങ്കലിന് ടെണ്ടറില്ലാതെ നൽകിയത്. 2016-17 ൽ പൊതുമരാമത്ത്, സ്പോർട്സ്, ടൂറിസം, ആരോഗ്യം, ഇറിഗേഷൻ, ദേവസ്വം എന്നീ വകുപ്പുകളിൽ മാത്രമായി 79 കോടിലധികവും 2018 ൽ പൊതുമരാമത്ത്, കണ്ണൂർ യൂണിവേഴ്സിറ്റി, മലബാർ കാൻസർ സെന്‍റർ, ഇറിഗേഷൻ, ടൂറിസം, വിദ്യാഭ്യാസം, ആഭ്യന്തരം, സ്പോർട്സ്, റവന്യു, സ്റ്റാർട്ടപ്പ് മിഷൻ, സി-ഡിറ്റ് എന്നീ വകുപ്പുകളിൽ 86 കോടിയിലധികവും, വിദ്യാഭ്യാസം, ഫിഷറീസ്, ഫോറസ്റ്റ്, ആരോഗ്യം, വ്യവസായം എന്നീ കുപ്പുകളിൽ 4 കോടിയലധികം രൂപയും നല്‍കി. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെ ഫോറസ്റ്റ്, സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ്, ഇറിഗേഷൻ, ഇടത് എംഎൽഎ ഫണ്ട്, ടൂറിസം, ട്രഷറി, ദേവസ്വം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്പോർട്സ് എന്നീ വകുപ്പുകളിലായി ടെണ്ടറില്ലാതെ കരാർ നൽകി. ലോക കേരളസഭയ്ക്ക് സൗകര്യമൊരുക്കാൻ 1.85 കോടിയുടെ നവീകരണങ്ങൾ നടത്തിയപ്പോഴും കരാർ നേടിയത് ഊരാളുങ്കൽ ആയിരുന്നു. വിവിധ ജില്ലകളിലെ നിർമ്മാണ പ്രവൃത്തികൾക്കും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്മെന്‍റ് നിർമാണത്തിന്‍റെ കരാറിനും മാറ്റമില്ല. കടലാസ് രഹിത നിയമസഭ പദ്ധതിയും ഏൽപിച്ചിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയെയാണ്.
അതേസമയം പദ്ധതി വിവരണത്തിന്‍റെ അടിസ്ഥാനത്തിലും വിവരസാങ്കേതിക വിദ്യയിൽ ഉള്ള പ്രാവീണ്യവും കണക്കിലെടുത്തുമാണ് നിർമാണം ഊരാളുങ്കലിനെ ഏൽപ്പിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഉത്തരവിലെ വിശദീകരണം. 2019 ഓഗസ്റ്റ് നാലിന് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് കോടികളുടെ നിർമ്മാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്നത്. 39 പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ഏജൻസികളുടെ പട്ടികയിൽ ഇത്രയും ഉയർന്ന തുകയ്ക്ക് കരാറും ടെണ്ടറും നൽകാൻ സംസ്ഥാനത്ത് മറ്റൊരു ഏജൻസിയെയും സർക്കാർ അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്‍റെ ഫിനാന്‍ഷ്യല്‍ കോഡും ലംഘിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇടത് സര്‍ക്കാര്‍ 800 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10