Logo
Wed, Aug 05, 2026 • 12:07 AM
LIVE TV
Watch

No business videos available

No Middle East videos available

ബിജെപി കൗൺസിലർ ആർ. സുഗതന് തിരിച്ചടി; അനുകൂല നടപടി റദ്ദാക്കി, പരോൾ അനുവദിക്കരുതെന്ന് തദ്ദേശ വകുപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2026
1 min read
SHARE:
SAVE: Login to save

ബിജെപി കൗൺസിലർ ആർ. സുഗതന് തിരിച്ചടി; അനുകൂല നടപടി റദ്ദാക്കി, പരോൾ അനുവദിക്കരുതെന്ന് തദ്ദേശ വകുപ്പ്


തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടി റദ്ദാക്കി. കരുതൽ തടങ്കലിലുള്ള പ്രതികൾക്ക് പരോൾ അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി സുഗതന്റെ അവധി അപേക്ഷ നിരസിക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചു.

ജൂലൈ 18ന് സുഗതന് അനുകൂലമായി തദ്ദേശ വകുപ്പ് നൽകിയിരുന്ന കുറിപ്പ് റദ്ദാക്കുന്നതായും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലെ പുതിയ അണ്ടർ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

സുഗതന്റെ അവധി അപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിച്ച സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. മന്ത്രിയുടെ നിർദേശം മറികടന്ന് ബിജെപി കൗൺസിലർക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണവിധേയമായ സസ്‌പെൻഷൻ.

സുഗതനുമായി ബന്ധപ്പെട്ട ഫയലിൽ അണ്ടർ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ മാറ്റങ്ങൾ വരുത്തിയെന്നും ഇത് അധികാര ദുർവിനിയോഗവും പെരുമാറ്റദൂഷ്യവുമാണെന്നും പൊതുഭരണ സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സുഗതൻ നൽകിയ അവധി അപേക്ഷ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഭിപ്രായത്തിനായി ആഭ്യന്തര വകുപ്പ് കൈമാറിയിരുന്നു. ഇതിൽ ജൂലൈ 18ന് നൽകിയ റിപ്പോർട്ടിൽ സുഗതന് അവധിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്നും കൗൺസിൽ അപേക്ഷ അംഗീകരിച്ചാൽ അംഗത്വം നിലനിർത്താൻ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അവധി അപേക്ഷയ്ക്ക് അനുമതി നൽകിയത്. ഇതേ അനുമതി കത്ത് ചൂണ്ടിക്കാട്ടിയാണ് മേയർ വി.വി. രാജേഷ് സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ മേയർക്കാണ് അധികാരമെന്നും അറിയിച്ചത്.

എന്നാൽ, സുഗതന് അനുകൂലമായ ഉദ്യോഗസ്ഥ നടപടി ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. ഫയൽ തന്റെ മുന്നിലെത്തിയപ്പോൾ ഒരു ആനുകൂല്യവും നൽകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും പിന്നീട് വീണ്ടും അൺ ഒഫീഷ്യൽ നോട്ട് എഴുതിയതിന്റെ പിന്നിലെ ഉദ്ദേശ്യവും രാഷ്ട്രീയവും പരിശോധിക്കുമെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു.

നിലവിൽ വിയ്യൂർ ജയിലിലാണ് ആർ. സുഗതൻ കഴിയുന്നത്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്ത് അയോഗ്യത വരാനുള്ള സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനായാണ് നഗരസഭാ ഭരണപക്ഷം അവധി നീക്കവുമായി മുന്നോട്ടുപോയതെന്നാണ് ആരോപണം.

കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി എസ്‌കോർട്ട് പരോൾ അനുവദിക്കണമെന്ന സുഗതന്റെ അപേക്ഷ നേരത്തെ ആഭ്യന്തര വകുപ്പ് നിരസിച്ചിരുന്നു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10