'ഖജനാവ് തകർന്നിട്ടും വാക്കുപാലിച്ചു; കോൺഗ്രസ് ചരിത്രത്തിലെ റെക്കോർഡ് പ്രാതിനിധ്യം'; ആദ്യ കാബിനറ്റിലെ ക്ഷേമപ്രഖ്യാപനങ്ങളെ പ്രശംസിച്ച് എ.കെ. ആന്റണി
കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എം.എൽ.എമാരും, യുവ എം.എൽ.എമാരും, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധികളും മുൻപൊരു നിയമസഭയിലും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പാർട്ടിയിൽ വന്ന ഈ വലിയ തലമുറമാറ്റവും സമഗ്രമായ പ്രാതിനിധ്യവും ജനാധിപത്യ പ്രക്രിയയ്ക്ക് കരുത്തുപകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന വിജയമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി തുളസി നേടിയതെന്ന് ആന്റണി പറഞ്ഞു. കേവലം ഒരു തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം കഠിനമായ പോരാട്ടത്തിലൂടെ ഉയർന്നുവന്ന നേതാവാണ് തുളസി. വി.കെ. ശ്രീകണ്ഠൻ എം.പി ജനങ്ങളോട് കാണിച്ച കരുതലും വികസന മാതൃകയുമാണ് ഈ വിജയത്തിന് അടിത്തറയിട്ടത്. മാറിമാറി വന്ന ഗവൺമെന്റുകൾ ആയിരക്കണക്കിന് കോടി രൂപ അട്ടപ്പാടിയിൽ ഒഴുക്കിയിട്ടുണ്ടെങ്കിലും അവിടുത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ഇനിയും മാറ്റമുണ്ടാകാനുണ്ട്. അതുകൊണ്ട് തന്നെ അട്ടപ്പാടിയുടെ വികസനത്തിൽ ഒരു പ്രത്യേക കണ്ണ് വേണമെന്ന് താൻ തുളസി എം.എൽ.എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ഖജനാവ് പാപ്പരല്ലെന്ന മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദത്തെ എ.കെ. ആന്റണി ശക്തമായി തള്ളി. പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയിലാണ് നിലവിൽ സംസ്ഥാനമുള്ളത് എന്നതാണ് യാഥാർത്ഥ്യം. ഇത്രയധികം കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കാൻ ധീരത കാണിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹത്തിന്റെ ടീമിനെയും ആന്റണി ഹൃദയപൂർവ്വം അഭിനന്ദിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.