'7,100 കോടി നികുതി കുടിശിക പിരിച്ചില്ല': ധനവകുപ്പിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ട്
Jaihind TV News Report
Jaihind TV Web Desk
February 09, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന റിപ്പോർട്ടുമായി സിഎജി. ധനകാര്യവകുപ്പിന്‍റെ കെടുകാര്യസ്ഥത അക്കമിട്ട് നിരത്തിയും തുറന്നു കാട്ടിയും സിഎജി റിപ്പോർട്ട്. നികുതി കുടിശിക പിരിച്ചെടുക്കുന്നതിലും നികുതി നിർണ്ണയിക്കുന്നതിലും ഇളവുകൾ നൽകുന്നതിലും ഗുരുതര വീഴ്ചയാണ് ധനകാര്യവകുപ്പ് വരുത്തിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 7,100 കോടി റവന്യു കുടിശിക പിരിച്ചെടുക്കാൻ നടപടിയില്ലെന്നും ബജറ്റിലെ നികുതിയേതര വരുമാനം പകുതി പോലും സമാഹരിക്കാൻ കഴിയുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിമർശനമായ നികുതി പിരിവ് കാര്യക്ഷമമല്ല എന്ന വാദത്തെ അടിവരയിട്ട് സാധൂകരിക്കുന്നതാണ് സിഎജി കണ്ടെത്തലുകൾ. 12 വകുപ്പുകളിലായി പിരിച്ചെടുക്കാനുള്ള റവന്യൂ കുടിശിക 7100.32 കോടി രൂപയാണെന്ന് സിഎജി കണ്ടെത്തി. ഇതിൽ 6422 കോടി രൂപയും, സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കിട്ടേണ്ടതാണ്. നികുതി കുടിശിക പിരിച്ചെടുക്കാൻ ഡാറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി ശുപാർശ ചെയ്യുന്നു. വിവിധ സ്ഥാപനങ്ങളിലായി തെറ്റായ നികുതി പിരിവും അനർഹമായ ഇളവുകളും അനുവദിച്ചതിലൂടെ 51 കോടി 28 ലക്ഷം രൂപയാണ് നഷ്ടം. 2020- 21 കാലത്തെ ബജറ്റ് പ്രഖ്യാപനത്തിലെ നികുതിയേതര വരുമാനത്തിൽ പകുതി മാത്രമാണ് സമാഹരിക്കാനായത്. 49.16 ശതമാനം കുറവാണ് ഇത്തരത്തിൽ ഉണ്ടായതെന്നാണ് കണ്ടെത്തൽ. മാനദണ്ഡങ്ങളിലെ വീഴ്ചമൂലം രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലുമായി 1.54 കോടി രൂപയുടെ കുറവ് ഉണ്ടായി. തെറ്റായ നികുതി പിരിവ് മൂലം ജിഎസ്ടിയിൽ 11 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
വിദേശ മദ്യ ലൈസൻസ് ക്രമരഹിതമായി കൈമാറിയതിൽ 26 ലക്ഷം രൂപയാണ് നഷ്ടം വന്നത്. എക്സൈസ് കമ്മീഷണർക്കെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. രണ്ട് ലൈസൻസുകൾ അനധികൃതമായി കൈമാറ്റം ചെയ്യാൻ എക്സൈസ് കമ്മീഷണർ നിയമങ്ങൾ ദുരുപയോഗം ചെയ്തു. ഇതിലൂടെ 26 ലക്ഷം രൂപ നഷ്ടമുണ്ടായതായും സിഎജി കണ്ടെത്തി. കൂടാതെ കൃത്യമായി പിഴചുമത്താത്തതിനാൽ 1 കോടി 34 ലക്ഷം രൂപയുടെ നഷ്ടവും എക്സൈസ് വകുപ്പിന് ഉണ്ടായി. ബാറുകളുടെ പരിശോധന കർശനമാക്കണമെന്നും യാഥാർത്ഥ്യ ബോധത്തോടെയുള്ള ആസൂത്രണം ബജറ്റ് നിയന്ത്രണങ്ങളിൽ നടപ്പാക്കണമെന്നും സിഎജി നിർദ്ദേശിക്കുന്നു.
നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സർക്കാർ 4000 കോടിയുടെ അധിക നികുതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സഭയില്‍ വെച്ച സിഎജി റിപ്പോർട്ട്. തെറ്റായ നികുതി ചുമത്തലും നികുതി പിരിവിലെ അലംഭാവവുമാണ് വലിയ വീഴ്ചയ്ക്ക് വഴിയൊരുക്കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10