പിണറായി മോദിയുടെ കാർബണ്‍ കോപ്പി; പിണറായിയെ തിരുത്താന്‍ കഴിയാത്ത യെച്ചൂരിക്ക് മോദിക്കെതിരെ പ്രസംഗിക്കാന്‍ എന്ത് ധാര്‍മ്മികതയെന്ന് കെ.സി വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
March 19, 2023
1 min read
•
Updated: June 04, 2026
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയായ പിണറായി വിജയനെ തിരുത്താന്‍ കഴിയാത്ത സീതാറാം യെച്ചൂരിക്ക് മോദിക്കെതിരെ പ്രസംഗിക്കാന്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മോദി ചെയ്യുന്നതുപോലെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുകയാണ് പിണറായി വിജയനും ചെയ്യുന്നത്. ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയതോടെ ബ്രഹ്മപുരം സർക്കാരിന്‍റെ വീഴ്ചയാണെന്നത് വ്യക്തമായിരിക്കുകയാണ്. മാലിന്യ നിര്‍മാര്‍ജന കരാര്‍ സിപിഎം ബന്ധുവിന്‍റെ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആമ്പല്ലൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു കെ.സി വേണുഗോപാല്‍ എംപി.
"മോദി പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും കാണിക്കുന്ന അതേ സ്വഭാവമാണ് കേരള നിയമസഭയില്‍ പിണറായി വിജയന്‍ പ്രതിപക്ഷത്തോട് കാട്ടുന്നത്. പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണ്ടെന്ന് പറയുന്ന മോദിയും നിയമസഭയില്‍ ചര്‍ച്ച വേണ്ടെന്ന് ശഠിക്കുന്ന പിണറായിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവരും തമ്മില്‍ വ്യത്യാസമില്ല. പാര്‍ലമെന്‍റ് അംഗങ്ങളെ സുരക്ഷാസേനയെ ഉപയോഗിച്ച് കെെകാര്യം ചെയ്യുന്നതുപോലെ നിയമസഭയില്‍ വാച്ച് ആന്‍റ് വാര്‍ഡിനെ ഉപയോഗിച്ച് എംഎല്‍എമാരെ കെെയ്യേറ്റം ചെയ്യുന്നു" - കെ.സി വേണുഗോപാല്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റ എംഎല്‍എമാരുടെ പരാതി കേള്‍ക്കാനോ നടപടിയെടുക്കാനോ തയാറാകുന്നതിന് പകരം മര്‍ദ്ദനമേറ്റ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്ന പിണറായി പോലീസ്, ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരനോടുള്ള പക തീര്‍ന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്‍റെ ഭാര്യയും ജനപ്രതിനിധിയുമായ കെ.കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും കാട്ടുന്ന ക്രൂരത. നിയമസഭാ വളപ്പില്‍വെച്ച് കെെ തല്ലിയൊടിച്ചിട്ട് രമ കള്ളംപറയുന്നെന്ന് പ്രചരിപ്പിക്കുന്നത് നിന്ദ്യമാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയതോടെ ബ്രഹ്മപുരം തീപിടിത്തം സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് വ്യക്തമായി. ഏറെ വിശ്വാസ്യതയുള്ള ബോഡിയാണ് ഹരിത ട്രൈബ്യൂണലിന്‍റേത്. ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലായി കാണുന്ന മുഖ്യമന്ത്രി പിഴ ചുമത്തിയാലും പഠിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ ബാധിക്കുന്ന ഗുരുതപ്രശ്നം ഉണ്ടായിട്ട് അത് ഏറ്റെടുക്കാനുള്ള ധാര്‍മ്മിക മര്യാദ കാണിക്കാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജന കരാര്‍ സിപിഎം ബന്ധുവിന്‍റെ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബയോ മെെനിംഗിന് പ്രവൃത്തിപരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാതെ കത്തിക്കുകയാണ് ഉണ്ടായത്. ഇത് സംബന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും ഇത്തരം ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമമെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10