10 ദിവസത്തിനകം ധവളപത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും ക്ഷേമപ്രഖ്യാപനങ്ങളുമായി വി. ഡി. സതീശൻ സർക്കാർ; കെ.എം. ചന്ദ്രശേഖർ സമിതി പഠിക്കും
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി. ഡി. സതീശൻ സർക്കാർ പത്ത് ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. വി. ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് 'ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന്' ഭരണപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ധവളപത്രം ഇറക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തിയത്.
ധനസ്ഥിതിയും ബാധ്യതകളും കൃത്യമായി പഠിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഖജനാവിന്റെ പൊതുസ്ഥിതി വിശദമായി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യ യോഗം ഇന്നുതന്നെ ചേരും. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് ആവശ്യമായ തുകയും അതിനുള്ള പണച്ചെലവും ഈ വിദഗ്ധ സമിതി കണക്കാക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൌജന്യ യാത്രയും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ ആശാവർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകാനും തീരുമാനമായിട്ടുണ്ട്.
അങ്കണവാടി ടീച്ചർമാർ, സഹായികൾ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവർക്കെല്ലാം സാമ്പത്തിക ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളും ആദ്യ ഘട്ടത്തിൽ തന്നെയുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയും ബാധ്യതകളും പൂർണ്ണമായി മനസ്സിലാക്കാൻ കുറച്ചു സാവകാശം എടുത്ത ശേഷമായിരിക്കും ബാക്കി പ്രഖ്യാപനങ്ങൾ വരിക. ഭരണപരമായ പഴയ കീഴ്വഴക്കങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.