"യുവാക്കളെ മോദിക്ക് ഭയം, ആ അഹങ്കാരം 'ജെൻ സി' തകർക്കും"; സിബിഎസ്ഇ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
സിബിഎസ്ഇയുടെ ഓൺ-സ്‌ക്രീൻ മാർക്കിംഗ് (OSM) സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ, മോദി-പ്രധാൻ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. മറ്റൊരു ഭരണഘടനാ സ്ഥാപനത്തെക്കൂടി അഴിമതിയുടെയും ക്രമക്കേടുകളുടെയും പ്രതീകമാക്കി മാറ്റാനാണ് ഈ സഖ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇന്നത്തെ യുവതലമുറ ഒടുവിൽ പ്രധാനമന്ത്രിയുടെ അഹങ്കാരം തകർക്കുമെന്നും രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പുതിയ തലമുറ കഠിനമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതിനാൽ മോദി സർക്കാർ യുവാക്കളെ ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദശാബ്ദങ്ങൾക്ക് ശേഷമാണ് സിബിഎസ്ഇ ബോർഡ് പരീക്ഷകളെക്കുറിച്ച് ഇത്രയും ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നത്. പതിനെട്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഒഎസ്എം സംവിധാനത്തിലെ പിഴവുകൾ, തെറ്റായ മാർക്കിംഗ്, മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾ എന്നിവയെക്കുറിച്ച് ഒരാഴ്ചയിലധികമായി പരാതികൾ ഉയർന്നിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അത് കേൾക്കാൻ തയ്യാറാകാതെ തന്റെ കസേരയിൽ മുറുകെപ്പിടിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഉത്തരം തെറ്റായി വിലയിരുത്തിയതിനെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നീതി തേടിയ 17 വയസ്സുകാരനായ ഒരു വിദ്യാർത്ഥിയെ ബിജെപിയുടെ ഐടി സെൽ 'രാജ്യദ്രോഹി', 'സോറോസ് ഏജന്റ്', 'ഡീപ്പ് സ്റ്റേറ്റിന്റെ ഭാഗം' എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ഭാവിക്കായി ശബ്ദമുയർത്തിയ കുട്ടിയെപ്പോലും ബിജെപി രാജ്യദ്രോഹിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കുന്ന ആരെയും ഈ സർക്കാർ ഭീഷണിപ്പെടുത്താനും തകർക്കാനും ശ്രമിക്കുകയാണെന്നും എന്നാൽ ഒടുവിൽ ഈ യുവതലമുറ തന്നെ പ്രധാനമന്ത്രിയുടെ അഹങ്കാരം തകർക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പരീക്ഷാ ഫലത്തിന് ശേഷമുള്ള റീ-ഇവാലുവേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട പോർട്ടലിലെ സാങ്കേതിക തകരാറുകളെക്കുറിച്ച് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം.
അതേസമയം, പ്രശ്നപരിഹാരത്തിനായി ചെന്നൈ, കാൺപൂർ ഐഐടികളിലെ വിദഗ്ധരെ അടിയന്തരമായി നിയോഗിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സാങ്കേതിക തകരാറുകൾ പരിശോധിച്ച് സിബിഎസ്ഇയെ സഹായിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രൊഫസർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. പോർട്ടലിന്റെ സ്ഥിരതയും സെർവർ പെർഫോമൻസും മെച്ചപ്പെടുത്താൻ ഈ വിദഗ്ധ സംഘം ആവശ്യമായ നടപടികൾ സ്വീകരിക്കും. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കാണ് പരമപ്രാധാന്യമെന്നും സുതാര്യവും കാര്യക്ഷമവുമായ സംവിധാനം ഉറപ്പാക്കാൻ സിബിഎസ്ഇ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. സാങ്കേതിക തകരാറുകളെക്കുറിച്ച് ശനിയാഴ്ച അദ്ദേഹം സിബിഎസ്ഇയോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.