ഗർഭിണിയുടെ മരണം: കന്നാസുമായി പോയ സ്ത്രീ ആര്?; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; കാറിൽ പെട്രോൾ മണം ഉണ്ടായിരുന്നതായി ഭർത്താവ്
പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിന് കാരണം വാഹനത്തിന്റെ തകരാറല്ലെന്നും, തീപിടിത്തം ആസൂത്രിതമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തീ പടർന്നത് കാറിന്റെ എൻജിനിൽ നിന്നല്ലെന്ന് മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായും ഇതാണ് പെട്ടെന്ന് തീ പടരാൻ കാരണമായതെന്നുമാണ് സൂചന. ഈ സാഹചര്യത്തിൽ മരിച്ച സോനയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
അപകടത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് രജിൻ ലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്. യാത്രയ്ക്കിടെ കാറിനുള്ളിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടതായും, ഇതേക്കുറിച്ച് ചോദിച്ചപ്പോഴേക്കും പെട്ടെന്ന് തീ പടരുകയായിരുന്നു എന്നുമാണ് രജിൻ ലാൽ മൊഴി നൽകിയത്. രജിന്റെ ശരീരത്തിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. കാറിന്റെ പിൻഭാഗത്തുനിന്നു തീ പടർന്നതായും വൻ ശബ്ദം കേട്ടതായും സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരും പോലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നടുവണ്ണൂർ റോഡിന് സമീപം കന്നാസുമായി പോകുന്ന ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് കൂടുതൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങളിലുള്ളത് സോന തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവ ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. വൈകീട്ട് ബന്ധുവായ യുവതിക്കൊപ്പം പേരാമ്പ്രയിൽ പോയ സോന, അവർ കടകളിൽ കയറിയ സമയത്ത് തനിച്ച് എവിടെയോ പോയതായി ബന്ധു മൊഴി നൽകിയിട്ടുണ്ട്. പിന്നീട് 7.30-ഓടെ ഭർത്താവ് രജിൻ ലാൽ എത്തി സോനയെ കാറിൽ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, അവിടെ നിന്ന് ഇറങ്ങിയ ഇരുവരും അപകടം നടക്കുന്നതുവരെയുള്ള രണ്ട് മണിക്കൂറോളം സമയം എവിടെയാണ് ചെലവഴിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആശുപത്രിയിൽ കഴിയുന്ന രജിൻ ലാലിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതോടെ മാത്രമേ കേസിൽ പൂർണ്ണമായ വ്യക്തത വരികയുള്ളൂ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.