"15 ദിവസം, 10 കോടിയുടെ മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ തൂഫാൻ' കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് കൂടുതൽ ശക്തമാക്കും": രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കാൻ പോലീസ് ആസ്ഥാനത്ത് ചേർന്ന ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗത്തിൽ തീരുമാനം. വിവിധ കേന്ദ്ര ഏജൻസികളുടെ സമ്പൂർണ്ണ സഹകരണത്തോടെയും സഹായത്തോടെയും പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആധുനിക ശാസ്ത്ര സാങ്കേതിക മാർഗ്ഗങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ഇനിയുള്ള അന്വേഷണവും പരിശോധനകളും മുന്നോട്ട് പോകുക.
കഴിഞ്ഞ 15 ദിവസമായി വിജയകരമായി മുന്നേറുന്ന ഓപ്പറേഷൻ തൂഫാനിലൂടെ ഇതിനകം 10 കോടിയിലധികം രൂപ വിലവരുന്ന നിരോധിത മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് എവിടെ നിന്നാണ് ലഹരിമരുന്നുകൾ എത്തുന്നതെന്ന കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും, ലഹരി കടത്ത് സംഘത്തിന്റെ പ്രധാന സോഴ്സുകളിലേക്ക് അന്വേഷണം വേഗത്തിൽ എത്തിച്ചേരുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
കേരളത്തെ ലഹരിയുടെ വിപത്തിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കുന്നത് വരെ ഈ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രശസ്ത നടൻ മോഹൻലാൽ 'തൂഫാൻ വാരിയേഴ്സ്' പദ്ധതിയുടെ ഭാഗമായി ചേർന്നിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലഹരി മാഫിയയുടെ വേരറുക്കും വരെ തൂഫാൻ ശക്തമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.