ഇറാനുമായുള്ള യുദ്ധം: അമേരിക്കയ്ക്ക് നഷ്ടമായത് 45 എംക്യു-9 റീപ്പർ ഡ്രോണുകൾ; നഷ്ടം 130 കോടി ഡോളറെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കുറഞ്ഞത് 45 എംക്യു-9 റീപ്പർ സർവയലൻസ് ആൻഡ് സ്‌ട്രൈക്ക് ഡ്രോണുകൾ നഷ്ടമായതായി റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ കൈവശമുള്ള എംക്യു-9 റീപ്പർ ഫ്‌ളീറ്റിന്റെ നാലിലൊന്നോളം വരും ഇത്. ഡ്രോണുകൾ നഷ്ടമായതിലൂടെ അമേരിക്കൻ ഖജനാവിന് ഏകദേശം 130 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായും ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എല്ലാ ഡ്രോണുകളും വെടിയേറ്റ് തകർന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലത് ഡ്രോൺ നിയന്ത്രിക്കുന്നവരും വിമാനവും തമ്മിലുണ്ടായ ആശയവിനിമയത്തിലെ തകരാറുകളെത്തുടർന്ന് തകർന്നുവീണതാണെന്നാണ് വിവരം.
ഫെബ്രുവരി 28ന് ഇറാനുമായുള്ള യുദ്ധം ആരംഭിക്കുമ്പോൾ യുഎസിന്റെ പക്കൽ ഏകദേശം 185 എംക്യു-9 റീപ്പർ ഡ്രോണുകളുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇതിൽ 165 എണ്ണം യുഎസ് എയർഫോഴ്‌സിന്റെയും 20 എണ്ണം മറൈൻ കോറിന്റെയും കൈവശമായിരുന്നു. മറൈൻ കോറിന്റെ ഉടമസ്ഥതയിലുള്ള റീപ്പറുകളിൽ ഒന്നുപോലും നഷ്ടമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
നിരീക്ഷണത്തിനും കൃത്യതയാർന്ന വ്യോമാക്രമണങ്ങൾക്കും ഉപയോഗിക്കുന്ന എംക്യു-9 റീപ്പർ ഡ്രോണുകൾ നിർമ്മിക്കുന്നത് ജനറൽ അറ്റോമിക്സാണ്. 2007ൽ യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ ഡ്രോണുകൾ മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ മേഖലകളിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും വിവിധ സംഘർഷമേഖലകളിലും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
ഒരു എംക്യു-9 റീപ്പറിന് ഏകദേശം 3 കോടി മുതൽ 5 കോടി ഡോളർ വരെ വിലവരുമെന്നാണ് കണക്ക്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 250 മുതൽ 420 കോടി രൂപവരെ. ഹോർമുസ് കടലിടുക്കിന് മുകളിലടക്കം നിരവധി എംക്യു-9 റീപ്പർ ഡ്രോണുകൾ വെടിവെച്ചുവീഴ്ത്തപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.