നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ, 20 ലക്ഷം രൂപ പിഴ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന പ്രതിഭാഗത്തിന്‍റെ വാദങ്ങളെല്ലാം കോടതി തള്ളി.
സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല്‍ ജില്ലാ
സെഷന്‍സ് കോടതിയുടെ വിധി. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നും കോടതി
നിരീക്ഷിച്ചു. 20 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും സുധാകരന്‍റെ മക്കള്‍ക്ക് ഈ തുക നല്‍കണമെന്നും കോടതി വിധിച്ചു.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2025 ജനുവരി 27 നായിരുന്നു സംഭവം. ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
2019-ൽ അയൽവാസിയായിരുന്ന സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻ കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ജാമ്യത്തിലിറങ്ങിയ ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.