'അസി. സെക്രട്ടറിയുടെ ഭാര്യയ്ക്ക് സീറ്റ് നൽകിയത് തിരിച്ചടിയായി'; നാദാപുരത്തെ തോൽവിയിൽ സംസ്ഥാന നേതൃത്വത്തിനും ബിനോയ് വിശ്വത്തിനുമെതിരെ സിപിഐയിൽ പൊട്ടിത്തെറി
എങ്ങനെയുള്ള രാഷ്ട്രീയ തരംഗങ്ങളിലും ഇടതുമുന്നണിയെയും സി.പി.ഐ.യെയും എപ്പോഴും തുണച്ചിട്ടുള്ള നാദാപുരം നിയോജകമണ്ഡലത്തിലുണ്ടായ കനത്ത തോൽവി സംസ്ഥാന നേതാക്കളുടെ പോരായ്മയാണെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി വിലയിരുത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പ്രതിനിധികൾ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നാദാപുരത്ത് സീറ്റ് നൽകിയതാണ് മണ്ഡലം കൈവിട്ടുപോകാനും കനത്ത തിരിച്ചടി നേരിടാനും പ്രധാന കാരണമെന്ന് മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
മണ്ഡലത്തിൽ വസന്തത്തിന് സ്ഥാനാർത്ഥിത്വം നൽകിയതിനെതിരെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യാപകമായ പോസ്റ്റർ പ്രചാരണങ്ങൾ നടന്നിരുന്നു. പ്രാദേശികമായി ഉയർന്ന ഈ കടുത്ത അമർഷവും പ്രതിഷേധവും വേണ്ട രീതിയിൽ ഗൗനിക്കാനോ തിരുത്താനോ സംസ്ഥാന നേതാക്കൾ തയ്യാറായില്ല. ജനവികാരം ഉൾക്കൊള്ളാതെ ഏകപക്ഷീയമായാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതെന്ന ആക്ഷേപമാണ് യോഗത്തിൽ ഉയർന്നത്.
കഴിഞ്ഞ തവണകളിൽ മണ്ഡലത്തിൽ നിന്നും തുടർച്ചയായി ഹാട്രിക് വിജയം നേടിയ ഇ.കെ. വിജയനെ തന്നെ ഇക്കുറിയും മത്സരിപ്പിച്ചിരുന്നുവെങ്കിൽ നാദാപുരം നിലനിർത്താമായിരുന്നുവെന്ന് മണ്ഡലം കമ്മിറ്റി വിലയിരുത്തി. ഇ.കെ. വിജയൻ വീണ്ടും ജനവിധി തേടിയിരുന്നുവെങ്കിൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും മണ്ഡലത്തിൽ പാർട്ടിക്ക് വിജയം ഉറപ്പാക്കാൻ സാധിക്കുമായിരുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.