ലൈഫ് മിഷന്‍ കോഴ: ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
Jaihind TV News Report
Jaihind TV Web Desk
February 20, 2023
1 min read
•
Updated: June 04, 2026
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ കൈമാറി. അഞ്ച് ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി നാല് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 14ന് രാത്രി 11 മണിയോടെയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി 5 ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അന്വേഷണത്തോട് ശിവശങ്കര്‍ നിസഹകരണം തുടരുകയാണെന്നാണ് ഇഡി പറയുന്നു. ലോക്കറില്‍ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിന്‍റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനൊപ്പം ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ശിവങ്കറിന്‍റെ ചോദ്യംചെയ്യല്‍ അനിവാര്യമാണ്. അന്വേഷണത്തില്‍ നിന്നും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതായും ഇ.ഡി കോടതിയില്‍ പറഞ്ഞു. മുഴുവന്‍ ചോദ്യം ചെയ്യലും ഇതിനുളളില്‍ പൂര്‍ത്തിയാക്കാമെന്നും കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിന്‍റെ വാദം. രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴ ഇടപാടില്‍ ശിവശങ്കറിന്‍റെ പങ്കില്‍ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിക്കു വേണ്ടി ജീവകാരുണ്യ സംഘടന യുഎഇ റെഡ് ക്രസന്‍റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴ വാങ്ങിയെന്ന കേസിലാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. റെഡ് ക്രസന്‍റ് നൽകിയ തുകയിൽ 9 കോടി രൂപയും കോഴ ഇനത്തിൽ ചെലവായതായാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ച ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ 2018 ഡിസംബറിൽ ഒരുമാസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഡെപ്യൂട്ടേഷൻ നൽകി മാറ്റിനിർത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിന് ശിവശങ്കർ വ്യക്തമായ മറുപടി നൽകിയില്ല.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനു സമീപം വാഹനത്തിൽ കോഴപ്പണം എത്തിച്ച യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ ഈ തുക കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പൻ, സ്വപ്നാ സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായർ എന്നിവർ തിരുവനന്തപുരത്ത് ഒത്തുചേർന്നു മദ്യസത്ക്കാരം നടത്തിയത് 2019 ഏപ്രിൽ 28ന് ആണ്. ഈ തീയതി വരെ നടന്ന മുഴുവൻ കാര്യങ്ങളും ഇഡി ഓരോരുത്തരെയായി ചോദ്യം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലും സ്വപ്നയും ചേർന്നു ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദേശ പ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം. ഈ ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടിൽ ശിവശങ്കറിനു ലഭിച്ച വിഹിതമാണെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ സ്വപ്ന സൂക്ഷിച്ച പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണ് ശിവശങ്കറിന്‍റെ മൊഴി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10