Logo
Tue, Jun 30, 2026 • 01:44 PM
LIVE TV
Watch

No business videos available

No Middle East videos available

വിഴിഞ്ഞം ഇനി ആഗോള ഹബ്ബ്!; അദാനിയും ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കൂട്ടായ്മയായ MSC-യും കൈകോർക്കുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2026
1 min read
SHARE:
SAVE: Login to save

വിഴിഞ്ഞം ഇനി ആഗോള ഹബ്ബ്!; അദാനിയും ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കൂട്ടായ്മയായ MSC-യും കൈകോർക്കുന്നു


തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് ആഗോളതലത്തിൽ വൻ ഊർജ്ജം പകർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഭീമൻ വിദേശ നിക്ഷേപം. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്സ് കൂട്ടായ്മയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ 'ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്' (TiL) വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു.

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും (APSEZ) MSC ഗ്രൂപ്പും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം. ആകെ 2.85 ബില്യൺ യുഎസ് ഡോളർ (ഏതാണ്ട് 27,000 കോടി രൂപ) മൂല്യമുള്ള ഈ പദ്ധതിയിൽ 1.397 ബില്യൺ യുഎസ് ഡോളറാണ് (ഏതാണ്ട് 13,000 കോടി രൂപ) TiL നിക്ഷേപിക്കുന്നത്. ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നാണിത്.

നിലവിൽ 16 ലക്ഷം TEU ശേഷിയുള്ള വിഴിഞ്ഞം തുറമുഖം ഈ പുതിയ ആഗോള പങ്കാളിത്തത്തോടെയുള്ള വികസനത്തിലൂടെ 3.5 മടങ്ങ് വർദ്ധിച്ച് 57 ലക്ഷം TEU ശേഷിയിലേക്ക് ഉയരും. 2028 ഡിസംബറോടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. മുന്ദ്ര, എന്നൂർ തുറമുഖങ്ങൾക്കു ശേഷം അദാനി ഗ്രൂപ്പും MSC-യും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും.2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം, ചുരുങ്ങിയ കാലം കൊണ്ട് നിരവധി ദേശീയ-അന്തർദ്ദേശീയ റെക്കോർഡുകളാണ് സ്വന്തമാക്കിയത്.

അതേസമയം കഴിഞ്ഞ ആഴ്ച വിഴിഞ്ഞം തുറമുഖം 1000-ാമത്തെ കപ്പലിനെ സ്വാഗതം ചെയ്തു. ആദ്യ വർഷം തന്നെ 615 കപ്പലുകളും 13 ലക്ഷം TEU ചരക്കുകളും കൈകാര്യം ചെയ്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം TEU നേട്ടം കൈവരിച്ച തുറമുഖമായി. കൂടാതെ വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം TEU ചരക്ക് നീക്കവും 950 കപ്പലുകളും പിന്നിട്ട് ചരിത്ര റെക്കോർഡ് കുറിക്കുകയും ഇതിനകം 70-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും (ULCVs), 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും വിഴിഞ്ഞത്ത് അടുപ്പിkക്കുകയും ചെയ്തു. ഇത് ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ്.

യൂറോപ്പ്, പേർഷ്യൻ ഗൾഫ്, കിഴക്കൻ രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം. 18 മുതൽ 20 മീറ്റർ വരെയുള്ള പ്രകൃതിദത്ത ആഴം വലിയ കപ്പലുകൾക്ക് ഏറെ അനുകൂലമാണ്. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് എ ഐ (AI) അധിഷ്ഠിത വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ പങ്കാളിത്തത്തോടെ കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തമാക്കാനും നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ചരക്കുനീക്കത്തിൽ വലിയ പങ്ക് സ്വന്തമാക്കാനും വിഴിഞ്ഞത്തിന് സാധിക്കും. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്നർ ടെർമിനലുകൾ നിയന്ത്രിക്കുന്ന TiL-ന്റെ സാന്നിധ്യം വിഴിഞ്ഞത്തിന്റെ വളർച്ചയ്ക്ക് ആഗോള വേഗത നൽകും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10