'ഭാരതീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വേട്ടയാടല്‍ അവസാനിച്ചു;: മന്‍മോഹന്‍ സിങ്ങിന്റെ ക്ലീന്‍ ചിറ്റില്‍ ബിജെപിക്കെതിരെ സോണിയ ഗാന്ധി
കൽക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീം കോടതി പൂർണമായ ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. സമകാലിക മാധ്യമങ്ങളേക്കാളും പാർലമെന്റിലെ പ്രതിപക്ഷത്തേക്കാളും ചരിത്രം തന്നോട് കൂടുതൽ ദയ കാണിക്കുമെന്ന് 2014 ജനുവരിയിലെ അവസാന പത്രസമ്മേളനത്തിൽ മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സത്യമായിരിക്കുകയാണെന്ന് ദ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വേട്ടയാടലും വ്യാജ പ്രചാരണങ്ങളും
ഇന്ത്യൻ പൊതുരംഗത്ത് നടന്ന ഏറ്റവും ദാരുണമായ രാഷ്ട്രീയ വേട്ടയാടലിനാണ് സുപ്രീം കോടതി വിധിയോടെ അന്ത്യമായിരിക്കുന്നതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, ജുഡീഷ്യറി, ആർഎസ്എസ്, ബിജെപി എന്നിവരടങ്ങുന്ന വലിയൊരു ശൃംഖല മൻമോഹൻ സിങ്ങിന്റെ സത്യസന്ധതയെ തകർക്കാൻ ബോധപൂർവം പ്രവർത്തിച്ചിരുന്നുവെന്നും, എന്നാൽ അവരുടെ വ്യാജ പ്രചാരണങ്ങൾ ഒടുവിൽ ശൂന്യതയിൽ അവസാനിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.
മോദി സർക്കാരിനെതിരെ രൂക്ഷവിമർശനം
2017 ഫെബ്രുവരി 8ന് രാജ്യസഭയിൽ മൻമോഹൻ സിങ്ങിനെ പരിഹസിച്ച് 'റെയിൻകോട്ട് ഇട്ട് കുളിക്കുന്ന കല അറിയാവുന്ന ഒരേയൊരു വ്യക്തി' എന്ന് നരേന്ദ്ര മോദി നടത്തിയ പരാമർശം പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും തരംതാഴ്ന്ന ഒന്നായി ഓർമിക്കപ്പെടുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. സിബിഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ മോദി സർക്കാർ ക്രൂരമായി ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ അഴിമതിക്കാരായി ചിത്രീകരിക്കുന്ന നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറുമ്പോൾ പെട്ടെന്ന് വിശുദ്ധരായി മാറുകയും മന്ത്രിസ്ഥാനങ്ങൾ നേടുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് രാജ്യം കാണുന്നത്. മൻമോഹൻ സിങ്ങിന്റെ മികച്ച ഭരണനേട്ടങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ജനധിപത്യപരമായ ഭരണശൈലി
ഇന്നത്തെ ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായി, സമൂഹത്തോട് സംസാരിക്കാനും വിദ്യാർഥികളുടെ പ്രക്ഷോഭങ്ങളെ പെല്ലറ്റ് ഗണ്ണുകളോ എകെ-47 തോക്കുകളോ ഉപയോഗിച്ച് നേരിടാതെ ജനാധിപത്യപരമായി കൈകാര്യം ചെയ്യാനും മൻമോഹൻ സിങ്ങിനു സാധിച്ചിരുന്നു. തന്റെ ഭരണകാലത്ത് നൂറിലധികം തുറന്ന പത്രസമ്മേളനങ്ങൾ നടത്തി അദ്ദേഹം മാധ്യമങ്ങളോടും പാർലമെന്റിനോടും എപ്പോഴും ഉത്തരവാദിത്തം പുലർത്തി. കൂടാതെ, ചരിത്രപ്രധാനമായ ഇന്ത്യ-യുഎസ് ആണവ കരാർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ധീരതയുടെ ഏറ്റവും വലിയ തെളിവാണ്.
വീണ്ടും ഓർമിക്കപ്പെടുന്ന മഹാനായ നേതാവ്
ഈ ചരിത്രവിജയം കാണാൻ ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല എന്നതിൽ കടുത്ത വിഷമമുണ്ടെന്ന് സോണിയ ഗാന്ധി കുറിച്ചു. എങ്കിലും, ശാന്തനും സൗമ്യനും എന്നാൽ ഭാരത ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയതുമായ ഒരു പ്രധാനമന്ത്രിയായി ചരിത്രം അദ്ദേഹത്തെ എക്കാലവും ഓർമിക്കുമെന്നും സോണിയ ഗാന്ധി ലേഖനത്തിലൂടെ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.