കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍റ് ചെയ്തു
Jaihind TV News Report
Jaihind TV Web Desk
October 06, 2019
1 min read
•
Updated: May 16, 2026
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍റ് ചെയ്തു. താമരശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതേസമയം, കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്‍റെ സഹോദരന്‍റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ(2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.
ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് വായിൽ നിന്നു നുരയും പതയും വന്നായിരുന്നു ഇവരുടെയെല്ലാം മരണം. ഇതിൽ റോയ് തോമസിന്‍റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ശരീരത്തിൽ സയനൈഡിന്‍റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.
മരിച്ച റോയ് തോമസിന്‍റെ ഭാര്യ ജോളിയും സിലിയുടെ ഭർത്താവ് ഷാജുവും 2017ൽ പുനർവിവാഹിതരായി. ടോം തോമസിന്‍റെ സ്വത്തുക്കൾ മകൻ റോയ് തോമസിന്‍റെ മരണശേഷം റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്കു മാറ്റിയതിനെതിരെ ടോം തോമസിന്‍റെ മറ്റു രണ്ടു മക്കൾ പരാതി നൽകിയിരുന്നു. ടോം തോമസ് മരണത്തിനു മുൻപേ എഴുതിവച്ച ഒസ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്വത്തു കൈമാറ്റം എന്നായിരുന്നു വാദമെങ്കിലും ഒസ്യത്ത് സംശയകരം എന്ന പരാതി ഉയർന്നതോടെ സ്വത്തു കൈമാറ്റം റദ്ദാക്കി.
ഇതിനു പിന്നാലെയാണു ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്‍റെ മകൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്‍റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവെഎസ്പി ആർ.ഹരിദാസൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങള്‍ക്കും പിന്നിലെ ദുരൂഹ പുറത്തായത്.
മരണം നടന്ന സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന ഇവരുടെ വാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10