Logo
CHANGE MODE
Wed, Jun 03, 2026 • 12:29 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രോജന്‍ കുതിര'കളും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 15, 2025
1 min read Updated: June 02, 2026
Share:

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രോജന്‍ കുതിര'കളും
തിരഞ്ഞെടുപ്പ് പരാജയങ്ങളെ വിശകലനം ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണയായി സ്വീകരിക്കുന്ന രണ്ട് രീതികളുണ്ട്; ഒന്ന്, പരാജയം സമ്മതിച്ച് തിരുത്തലുകള്‍ക്ക് തയ്യാറാവുക. രണ്ട്, കണക്കുകളിലെ സാങ്കേതികത്വം നിരത്തി പരാജയത്തെ വിജയമായി വ്യാഖ്യാനിച്ച് അണികളെ തൃപ്തിപ്പെടുത്തുക. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലുകളും, അതിന് വിപരീതമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന തുറന്നുപറച്ചിലുകളും സൂചിപ്പിക്കുന്നത് സിപിഎം ഇപ്പോള്‍ രണ്ടാമത്തെ പാതയിലാണ് സഞ്ചരിക്കുന്നത് എന്നാണ്. 'ഇരുമ്പുമറ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടി സംവിധാനത്തിനുള്ളില്‍ നിന്ന് പുറത്തുവരുന്ന സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി നേരിടുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കകം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത് 'ഭരണവിരുദ്ധ വികാരമില്ല' എന്നാണ്. 68 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് എതിരഭിപ്രായമില്ലെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. വോട്ട് കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ 80 നിയമസഭാ സീറ്റുകളില്‍ യുഡിഎഫിനാണ് വ്യക്തമായ മുന്‍തൂക്കം. എല്‍ഡിഎഫ് 58-ലേക്ക് ചുരുങ്ങി. തൃശൂര്‍ പോലുള്ള ജില്ലകളില്‍ ബിജെപിയുടെ വളര്‍ച്ച തടയാനായി. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളില്‍ ഭൂരിപക്ഷം നേരിയ വ്യത്യാസത്തില്‍ മാത്രമായി എന്നത് പാര്‍ട്ടി നേതൃത്വം സൗകര്യപൂര്‍വം മറച്ചുവെക്കുന്നു. കണക്കുകളിലെ ഈ 'സര്‍ക്കസ്' യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി സ്വയം കബളിപ്പിക്കുന്നതിന് തുല്യമാണ്. പരാജയത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കാതെയുള്ള ഈ ഒളിച്ചോട്ടം, ഭാവിയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നല്‍കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക വിലയിരുത്തലുകള്‍ക്ക് കടകവിരുദ്ധമാണ് പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്റെ വെളിപ്പെടുത്തലുകള്‍. 'സിപിഎം ഒരു ട്രോജന്‍ കുതിരയാണ്' എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം നിസ്സാരമല്ല. പുറമെ സുശക്തമെന്ന് തോന്നിക്കുമ്പോഴും, ഉള്ളില്‍ നിന്ന് തന്നെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ നേതൃനിരയിലുണ്ടെന്ന ഗൗരവതരമായ ആരോപണമാണത്. സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിക്കരുതെന്ന് ആഗ്രഹിക്കുകയും, പാര്‍ട്ടി തോല്‍ക്കുമ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന ഏരിയ സെക്രട്ടറിമാര്‍ (ടി.വി. സ്റ്റാലിനെതിരെ ഉയര്‍ന്ന ആരോപണം) സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിലെ ജീര്‍ണ്ണതയാണ് വെളിവാക്കുന്നത്. മെഴുവേലി പോലുള്ള പാര്‍ട്ടി ഗ്രാമങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത് വെറും രാഷ്ട്രീയ മാറ്റമല്ല, മറിച്ച് അണികള്‍ക്കിടയിലുള്ള വിശ്വാസത്തകര്‍ച്ചയുടെ ഫലമാണ്. ഏരിയാ സെക്രട്ടറിയെ തള്ളിപ്പറയേണ്ടി വന്ന ഗതികേടിലേക്ക് ഒരു മുതിര്‍ന്ന സിപിഎം നേതാവ് എത്തിയെങ്കില്‍, പാര്‍ട്ടി യന്ത്രം എത്രത്തോളം തുരുമ്പെടുത്തു എന്ന് വ്യക്തം. വി.എസ്. അച്യുതാനന്ദനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ വൈകാരികമായി ഓര്‍മ്മിക്കുന്നവര്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നലും വിഭാഗീയതയുടെ ആഴം കൂട്ടുന്നു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പിന് ശേഷം ഉയരുന്ന വിമര്‍ശനങ്ങളും, പത്തനംതിട്ടയിലെ ആഭ്യന്തര കലാപവും ചേര്‍ത്തുവായിക്കുമ്പോള്‍ ലഭിക്കുന്നത് അധികാര ധാര്‍ഷ്ട്യത്തിന്റെ ചിത്രമാണ്. ജനങ്ങളോട് സംവദിക്കേണ്ട ഭാഷയും ശൈലിയും പാര്‍ട്ടി നേതൃത്വത്തിന് നഷ്ടമായിരിക്കുന്നു. കെ.സി. രാജഗോപാലന്‍ ചൂണ്ടിക്കാട്ടിയത് പോലെ, 'പത്രം വായിക്കാത്ത, സമൂഹത്തില്‍ എന്ത് നടക്കുന്നു എന്നറിയാത്ത' നേതൃത്വം പ്രാദേശിക തലത്തില്‍ പിടിമുറുക്കുമ്പോള്‍ ജനം പാര്‍ട്ടിയെ കൈവിടുന്നത് സ്വാഭാവികം. പുറമെ 'എല്ലാം ഭദ്രം' എന്ന് നടിക്കുമ്പോഴും, സിപിഎമ്മിന്റെ അടിത്തറയില്‍ വലിയ വിള്ളലുകള്‍ വീണിരിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലെന്ന സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍ ഒരുപക്ഷേ നേതൃത്വത്തിന് ആശ്വാസം നല്‍കിയേക്കാം, പക്ഷേ കെ.സി. രാജഗോപാലനെപ്പോലുള്ളവര്‍ ഉയര്‍ത്തുന്ന 'ട്രോജന്‍ കുതിര' എന്ന ഭീഷണി യാഥാര്‍ത്ഥ്യമാണ്. തിരുത്തല്‍ നടപടികള്‍ കീഴ്ഘടകങ്ങളിലെ അച്ചടക്ക നടപടിയില്‍ മാത്രം ഒതുക്കുകയും, നയപരമായ തെറ്റുകളെ ന്യായീകരിക്കുകയും ചെയ്താല്‍, ഈ 'ട്രോജന്‍ കുതിരകള്‍' തന്നെയാകും പാര്‍ട്ടിയുടെ പതനത്തിന് കാരണമാവുക. ഇരുമ്പുമറകള്‍ക്കുള്ളില്‍ പുകയുന്ന ഈ അതൃപ്തികള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്‌ഫോടനമായി മാറിയാലും അത്ഭുതപ്പെടാനില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10