ലഹരിപ്പടയ്ക്ക് 'തൂഫാൻ' പൂട്ട്! 137 പേർ അകത്ത്; ഇത് തുടക്കം മാത്രമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള പോലീസ് നടത്തിയ 'ഓപ്പറേഷന്‍ തൂഫാന്‍' വന്‍ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കേരളത്തിലെ എല്ലാ ജില്ലകളിലും പോലീസ് നടത്തിയ വ്യാപകമായ പരിശോധനയില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അവരുടെ ലഹരി വിതരണ ശൃംഖലകളും സാമ്പത്തിക സ്രോതസ്സുകളും കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് ഡിജിപി വ്യക്തമാക്കി.
വന്‍തോതിലുള്ള സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണ് ഈ പ്രത്യേക ഓപ്പറേഷനിലൂടെ സംസ്ഥാനത്ത് നടന്നത്. വിവിധയിടങ്ങളില്‍ നിന്നായി ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനകളും ശക്തമായി തുടരുകയാണ്. സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് ലഹരിവസ്തുക്കളുടെ വിതരണക്കാരും പോലീസിന്റെ വലയിലായിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.
കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിര്‍ത്തികളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നതെന്നും, എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ ബെംഗളൂരു വഴിയും കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുമാണ് കടത്തുന്നതെന്നും അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഇത്തരം നെറ്റ്വര്‍ക്കുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.
ശാസ്ത്രീയമായ അന്വേഷണത്തിനായി ഓരോ സബ്ഡിവിഷനിലും നാല് പ്രത്യേക ടീമുകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്. ഇന്റലിജന്‍സ് ശേഖരണം, ലഹരിമരുന്ന് കണ്ടെത്തല്‍, അന്വേഷണം പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവയാണ് ഈ ടീമുകളുടെ പ്രധാന ചുമതലകള്‍. എഫ്എസ്എല്‍ റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതിയുമുണ്ട്.
അന്തര്‍സംസ്ഥാന ലഹരി ബന്ധങ്ങള്‍ തകര്‍ക്കാന്‍ ആന്ധ്രപ്രദേശ് ഡിജിപിയുമായി ചേര്‍ന്ന് ഇന്റര്‍ സ്റ്റേറ്റ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സികളുമായും ഡിആര്‍ഐ പോലുള്ള വിഭാഗങ്ങളുമായും ചേര്‍ന്ന് വരും ദിവസങ്ങളിലും സംയുക്ത പരിശോധനകള്‍ തുടരും. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങള്‍ വഴിയുമുള്ള സിന്തറ്റിക് ഡ്രഗ്‌സ് കടത്ത് തടയാന്‍ ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ പരിശോധനകള്‍ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.