മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്; വ്യാപക തെരച്ചിലുമായി പൊലീസ്
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസ്. ആലുവ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പൊതുമധ്യത്തിൽ അപമാനിച്ചതായാണ് ആരോപണം.
നിലവിൽ അർജുൻ ആയങ്കി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തെരച്ചിൽ തുടരുകയാണ്. പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സമീപ ജില്ലകളിലും വിവിധ അതിർത്തി മേഖലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അർജുൻ ആയങ്കി ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന നിഗമനം. ഇയാൾ സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന വഴികളിലും അതിർത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
അതേസമയം, ഒളിവിലിരിക്കെ അർജുന്റെ പേരിൽ പുറത്തുവരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ യഥാർഥത്തിൽ ഇയാൾ തന്നെയാണോ പ്രസിദ്ധീകരിക്കുന്നതെന്ന കാര്യത്തിലും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മറ്റാരെങ്കിലും അർജുന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്.
ഇതിനിടെ, സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളി തുടർന്നുകൊണ്ട് അർജുൻ ആയങ്കിയുടെ പേരിൽ കഴിഞ്ഞ രാത്രിയും പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. "തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണ്; മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല" എന്നായിരുന്നു പോസ്റ്റിലെ പരാമർശം.
പോസ്റ്റിന് താഴെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നിരവധി പിന്തുണാ കമന്റുകളും എത്തിയിട്ടുണ്ട്. പോസ്റ്റിന്റെ ഉറവിടവും അക്കൗണ്ട് ആരാണ് കൈകാര്യം ചെയ്യുന്നതെന്നതുമടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാ സാധ്യത ഉൾപ്പെടെ വിവിധ വഴികളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.