സുഗതന്റെ അറസ്റ്റ്: ഏഴ് ക്രിമിനല്‍ കേസുകള്‍, മൂന്ന് തവണ കാപ്പാ; മേയറുടെ വാദം വിശ്വസനീയമല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം അവിശ്വസനീയമാണെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്തുവന്നു. 2023-ലും 2025-ലും സുഗതനെതിരെ കാപ്പാ ചുമത്തിയതിന് കൃത്യമായ രേഖകൾ നിലനിൽക്കെയാണ് മേയറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായത്. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആദ്യ തവണ ആറുമാസവും, രണ്ടാം തവണ ഇളവോടെ നാലുമാസവും സ്റ്റേഷനിൽ ഒപ്പിടാൻ സുഗതന് നിർദ്ദേശം ലഭിച്ചിരുന്നു. ഇത്രയും ഗുരുതരമായ പശ്ചാത്തലം നിലനിൽക്കെയാണ്, ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയതും കൗൺസിലറായി വിജയിച്ചതും.
2019 മുതൽ 2026 വരെയുള്ള കാലയളവിൽ വധശ്രമങ്ങൾ ഉൾപ്പെടെ ഏഴ് കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. 2019-ൽ നരഹത്യ ശ്രമം, 2023-ൽ വീട്ടിൽ അതിക്രമിച്ചു കയറിയും മറ്റും നടന്ന അക്രമങ്ങൾ, 2025-ൽ ബിസിനസ് തർക്കത്തെത്തുടർന്നുള്ള നരഹത്യ ശ്രമം, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026-ൽ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരത്തിന്റെ ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനിടയിലാണ് വെള്ളയ്ക്കാട് ക്ഷേത്രോത്സവത്തിനിടെ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ച പുതിയ വധശ്രമ കേസ് കൂടി ഉണ്ടാവുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് സെഷൻസ് കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് സുഗതൻ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടയിൽ പോലീസ് ശുപാർശപ്രകാരം ജില്ലാ കളക്ടർ മൂന്നാം തവണയും കാപ്പാ ചുമത്തി ഉത്തരവിറക്കി. ഈ ഉത്തരവിനെക്കുറിച്ച് അറിയാതെ ഒളിവിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളഞ്ഞത്. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച സുഗതനെ സിഐ ആകാശത്തേക്ക് വെടിയുതിർത്താണ് കീഴ്പ്പെടുത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.