സവാള വില പിടിച്ചുനിർത്തും; 100 ടൺ എത്തിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ വിപണിയിൽ അടിയന്തരമായി ഇടപെടുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) വഴി 100 ടൺ സവാള സംഭരിച്ച് കേരളത്തിലെത്തിക്കും.
ആദ്യഘട്ടത്തിൽ 30 ടൺ സവാള കേരളത്തിലെത്തിക്കും. നിലവിൽ പൊതു വിപണിയിൽ സവാളയ്ക്ക് കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ വില ഈടാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവ വഴിയായിരിക്കും കുറഞ്ഞ വിലയിൽ സവാള ഉപഭോക്താക്കളിലെത്തിക്കുക. സവാള സംഭരിക്കുന്നതിനായി കൃഷിവകുപ്പിന്റെ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും പ്രയോജനപ്പെടുത്തും. ആവശ്യമായ പണം ലഭ്യമാക്കുന്നതിൽ തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 41 കോടി രൂപയും ഉൾപ്പെടുത്തി പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്.
ഓണക്കാലത്ത് കർഷകരിൽനിന്ന് 14.25 കോടി രൂപയുടെ പച്ചക്കറി സംഭരിച്ചതായും മന്ത്രി പറഞ്ഞു. പച്ചക്കറി നൽകിയ കർഷകർക്ക് അതേ ദിവസം രാത്രിയിലും അടുത്ത ദിവസവുമായി പണം വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) വിജ്ഞാപനം ലഭിക്കുന്നതോടെ തുടർനടപടികൾ സ്വീകരിക്കും.
വിളനാശത്തിനുള്ള നഷ്ടപരിഹാരം അഞ്ച് വർഷമായി കുടിശികയാണെന്നും ഏകദേശം 120 കോടി രൂപയുടെ കുടിശിക നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുടെ കുടിശിക തീർപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.