നവീൻ ബാബുവിന്റെ ഓർമ്മപ്പെടുത്തലുമായി സർക്കാർ; കൂട്ട സ്ഥലംമാറ്റ ആരോപണത്തിൽ പ്രതിപക്ഷത്തിന് സഭയിൽ വീണ്ടും തിരിച്ചടി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരെ അന്യായമായി കൂട്ടസ്ഥലംമാറ്റം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയിൽ അവതരണാനുമതി നിഷേധിച്ചു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനെ ശക്തമായ കണക്കുകൾ നിരത്തിയാണ് സർക്കാർ പ്രതിരോധിച്ചത്. വി. ജോയ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പൊതുവായ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ജീവനക്കാരുമായി സഹകരിച്ചു പോകുക എന്നതാണ് സർക്കാർ നയമെന്നും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തുടക്കത്തിൽ തന്നെ മന്ത്രി തള്ളിക്കളഞ്ഞു.
എന്നാൽ, സർക്കാർ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി കൂട്ടത്തോടെ സ്ഥലം മാറ്റുകയാണെന്നും ഈ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും വി. ജോയ് എംഎൽഎ സഭയിൽ ആവശ്യപ്പെട്ടു. ഇതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ കൂട്ട സ്ഥലംമാറ്റ കണക്കുകളും അന്നത്തെ മുഖ്യമന്ത്രി സഭയിൽ സ്വീകരിച്ച നിലപാടുകളും ഉയർത്തിക്കാട്ടി മന്ത്രി സണ്ണി ജോസഫ് പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവീൻ ബാബു അടക്കമുള്ള ഉദ്യോഗസ്ഥരോട് കാട്ടിയ ക്രൂരതയും, സ്ഥലംമാറ്റത്തെത്തുടർന്ന് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം ഉൾപ്പെടെയുള്ളവയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ നേരിട്ടത്. മുൻ സർക്കാരിനെ തങ്ങൾ മാതൃകയാക്കില്ലെന്നും ന്യായം അനുസരിച്ച് മാത്രമേ ഈ സർക്കാർ പ്രവർത്തിക്കുകയുള്ളൂവെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന്മേൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന് സഭയിൽ തിരിച്ചടി നേരിടുന്ന കാഴ്ചയ്ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.