"നെഹ്റുട്രോഫിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം": കെ.സി. വേണുഗോപാൽ എം.പി
ആലപ്പുഴ: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന നെഹ്റുട്രോഫി വള്ളംകളിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് കെ.സി. വേണുഗോപാൽ എം.പി. പുന്നമടക്കായലിൽ ആഗസ്റ്റ് 22-ന് നടക്കാനിരിക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടിന്റെ കാർഷിക-കായിക മേഖലകളുടെ കരുത്ത് തെളിയിക്കുന്ന കായിക വിനോദമാണിത്. ജലമേള അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി ഭാഗ്യചിഹ്നമായ ‘വള്ളം തുഴയുന്ന വേഴാമ്പൽ’ ചലച്ചിത്രതാരം ഭാമയ്ക്ക് നൽകി പ്രകാശനം ചെയ്തു. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഈ മനോഹരമായ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 148 എൻട്രികളിൽ നിന്നാണ് ഹരിണിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങിൽ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി എം. ലിജു ചലച്ചിത്രതാരം ഭാമയെ ആദരിച്ചു. തുടർന്ന്, "കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ... കൊട്ടുവേണം കുഴല്‍ വേണം കുരവവേണം..." എന്ന പ്രശസ്തമായ വഞ്ചിപ്പാട്ട് പാടി ഭാമ ചടങ്ങ് ഏറെ മനോഹരമാക്കി.
"കേരളത്തിന്റെ അഭിമാനവും മുഖമുദ്രയുമാണ് വള്ളംകളി. അതിർവരമ്പുകളില്ലാതെ ഒറ്റക്കെട്ടായി നിന്നാൽ ഏതു വലിയ പ്രതിസന്ധിയെയും മറികടന്ന് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന വലിയൊരു സന്ദേശമാണ് ഓരോ വള്ളംകളി തുഴച്ചിൽക്കാരും നമുക്ക് നൽകുന്നത്." — ഭാമ (ചലച്ചിത്രതാരം)
പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജി തുടങ്ങിയ പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.