കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന് പരാതി; സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന് FSSAIയുടെ കാരണം കാണിക്കൽ നോട്ടീസ്
ഡൽഹി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളെ തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) കാരണം കാണിക്കൽ നോട്ടീസ് നൽകി. ആകെ ഒമ്പത് നോട്ടീസുകളാണ് കമ്പനിയ്ക്ക് അയച്ചിരിക്കുന്നത്. നോട്ടീസിന് കൃത്യമായ വിശദീകരണം നൽകണമെന്ന നിർദേശത്തോടൊപ്പം, തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾ അതീവ ഗൗരവമുള്ളതാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. വ്യാപകമായി പരാതികൾ ഉയർന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നും അതോറിറ്റി ആരോപിക്കുന്നു.കാലാവധി കഴിഞ്ഞ വേ പ്രോട്ടീൻ, ചീഞ്ഞ മുട്ടകൾ, കേടായ റെഡി-ടു-ഈറ്റ് ഭക്ഷ്യവസ്തുക്കൾ, ശിശുഭക്ഷണങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, പാൽ എന്നിവ വിതരണം ചെയ്തതായി പരാതികളിൽ പറയുന്നു.
ചീഞ്ഞ മുട്ടകൾ വിതരണം ചെയ്യുന്നതായി പരാതി നൽകിയ ഉപഭോക്താക്കൾക്ക് പിന്നീട് വീണ്ടും ദുര്‍ഗന്ധം വമിക്കുന്നതും ഉപയോഗയോഗ്യമല്ലാത്തതുമായ മുട്ടകൾ ലഭിച്ചതായും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കേടായ ഉൽപ്പന്നങ്ങൾ തിരികെ നൽകിയ ശേഷവും അതേ ഉൽപ്പന്നങ്ങൾ വീണ്ടും വിതരണം ചെയ്തെന്ന പരാതികളും ലഭിച്ചതായി അധികൃതർ അറിയിച്ചു.ഇതിനിടെ, ലൈസൻസ് പുതുക്കുന്നതിൽ ഉണ്ടായ വീഴ്ചയെ തുടർന്ന് സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിനെതിരെ അടുത്തിടെ കർണാടകയിലെ ഭക്ഷ്യസുരക്ഷാ അധികൃതർ നടപടിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്വിഗ്ഗി ഇൻസ്റ്റമാർട്ടും ഭക്ഷ്യസുരക്ഷാ ചട്ടലംഘനവുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.