മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാർക്ക് ജാമ്യമില്ലാ വാറണ്ട്
കൊച്ചി: അമ്പലമേട് വിശ്വാസ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
മുട്ടിലിൽ നിന്ന് മുറിച്ചുമാറ്റിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തിയെന്ന കേസിലാണ് കോടതിയുടെ നടപടി. ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും പ്രതികൾ ഹാജരായില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.വിശ്വാസ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന വാദവുമായി അഗസ്റ്റിൻ സഹോദരൻമാർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചെന്ന് കേസ്
മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ചുമാറ്റി കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
മരക്കമ്പനി ഉടമ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021ലാണ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്.
മരം കൊണ്ടുപോകുന്നതിന് പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നും അതിനാൽ വിശ്വാസ വഞ്ചനാക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ആദ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കീഴ്ക്കോടതി തള്ളി.
തുടർന്നാണ് പ്രതികൾ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിശ്വാസ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന പ്രതികളുടെ വാദം ഹൈക്കോടതിയും അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.