തുഷാറിന് ജാമ്യതുക നൽകി ; ഇനി കേസിൽ ഇടപെടാൻ യാതൊരു താൽപ്പര്യവും ഇല്ല: എം.എ യൂസഫലി

Jaihind News Bureau
Thursday, August 29, 2019

ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസിൽ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാറിന് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് കേസിലുണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ എം എ യൂസഫലി കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. അതേസമയം തുഷാറിന്‍റെ യാത്രാ വിലക്ക് മാറില്ല. കേസ് നടത്തി കഴിയാതെ ഇനി തുഷാറിന് തിരിച്ച് വരാൻ സാധിക്കില്ല.

യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യഇടപെടലുകൾ ഒരുതരത്തിലും സാധ്യമാകില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളുവെന്നും എം എ യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി.

എം എ യൂസഫലി ഇടപെട്ടതിനെ തുടർന്നാണ് തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്ത തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത്. അതേസമയം കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ശ്രമം വൈകുന്ന സാഹചര്യത്തിൽ യുഎഇ പൗരന്‍റെ പാസ്‌പോർട്ട് സമർപ്പിച്ച് യാത്രാവിലക്ക് മറികടക്കാൻ ശ്രമിച്ചെങ്കിലും തുഷാറിന് കോടതിയിൽ നിന്നും നേരിട്ടത് വൻ തിരിച്ചടി. സ്വദേശിയുടെ പാസ്‌പോർട്ട് സമർപ്പിച്ച് സ്വന്തം പാസ്‌പോർട്ട് തിരികെ നൽകണമെന്ന അപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതോടെ കേസ് നടത്തി കഴിയാതെ ഇനി തുഷാറിന് തിരിച്ച് വരാൻ സാധിക്കില്ല.

കേസ് സംബന്ധിച്ച് എം എ യൂസഫലിയുടെ ഓഫീസ് സുപ്രധാന വിശദീകരണക്കുറിപ്പ് പുറത്തിറക്കി. പൂർണ വിവരങ്ങൾ ഇങ്ങിനെ :- കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളു. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ എം.എ. യൂസഫലിക്കുണ്ടായ ഏക ബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി.

https://youtu.be/V8ezdOVE3Fk