ആറ് തോല്‍വികള്‍ക്ക് ശേഷം കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം; രാജസ്ഥാന്‍ റോയല്‍സിനെ 4 വിക്കറ്റിന് തകര്‍ത്തു

Jaihind News Bureau
Sunday, April 19, 2026

മുംബൈ: ഐപിഎല്‍ ഈ സീസണിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് അന്ത്യമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ വിജയം. ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ആറ് മത്സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെകെആര്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 156 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കം ദാരുണമായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഓപ്പണര്‍മാരായ ടിം സെയ്ഫര്‍ട്ടിനെയും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെയും അവര്‍ക്ക് നഷ്ടമായി. ഒരു ഘട്ടത്തില്‍ 85 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ട കൊല്‍ക്കത്തയെ വൈസ് ക്യാപ്റ്റന്‍ റിങ്കു സിങ്ങും അനുകുല്‍ റോയിയും ചേര്‍ന്നാണ് രക്ഷിച്ചത്. 34 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കു സിങ് സിക്‌സറിലൂടെയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. അനുകുല്‍ റോയ് 29 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

നേരത്തെ, മികച്ച രീതിയില്‍ ബാറ്റിങ് തുടങ്ങിയ രാജസ്ഥാനെ വരുണ്‍ ചക്രവര്‍ത്തിയുടെ സ്‌പെല്ലാണ് തകര്‍ത്തത്. 8.4 ഓവറില്‍ 81 റണ്‍സുമായി കുതിക്കുകയായിരുന്ന രാജസ്ഥാന്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയെയും (46) യശസ്വി ജയ്സ്വാളിനെയും (39) പുറത്താക്കി വരുണ്‍ മത്സരത്തിന്റെ ഗതി മാറ്റി. വരുണ്‍ ചക്രവര്‍ത്തിയും കാര്‍ത്തിക് ത്യാഗിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റെടുത്തു.

രാജസ്ഥാന്‍ നിരയില്‍ റിയാന്‍ പരാഗ് (12), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (15) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കടക്കാനായത്. ബൗളിങ്ങില്‍ രാജസ്ഥാനായി രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളര്‍മാര്‍ക്ക് റിങ്കു സിങ്ങിനെ തടയാനായില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.