“പീഡകരെ സംരക്ഷിക്കുന്നവർ സ്ത്രീപക്ഷവാദം പറയേണ്ട; മോദിക്ക് ലഹരി കോൺഗ്രസ് വിരോധം”: മല്ലികാർജുൻ ഖാർഗെ

Jaihind News Bureau
Sunday, April 19, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധന വെറും രാഷ്ട്രീയ പ്രസംഗമായി മാറിയെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഔദ്യോഗിക പദവിയും സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന മോദി ജനാധിപത്യത്തെയും ഭരണഘടനയെയും പരിഹസിക്കുകയാണെന്ന് അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ബിജെപിക്ക് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്തതിനാൽ പ്രധാനമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണ്. രണ്ട് പ്രധാന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക പ്ലാറ്റ്‌ഫോം പ്രചരണത്തിനായി ദുരുപയോഗം ചെയ്തത് ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണ്. പ്രധാനമന്ത്രിയുടെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമുയർത്തുമെന്നും ഖാർഗെ വ്യക്തമാക്കി.

മോദിയുടെ പ്രസംഗത്തിലെ പൊള്ളത്തരം കണക്കുകൾ നിരത്തി ഖാർഗെ പരിഹസിച്ചു. പ്രസംഗത്തിലുടനീളം 59 തവണയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ പരാമർശിച്ചത്. എന്നാൽ രാജ്യത്തെ സ്ത്രീകളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം വളരെ കുറച്ചു സമയം മാത്രമേ മാറ്റിവെച്ചുള്ളൂ. സ്ത്രീകളുടെ ക്ഷേമമല്ല, മറിച്ച് കോൺഗ്രസിനെ തകർക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ഏക ലക്ഷ്യമെന്ന് ഇതിലൂടെ തെളിഞ്ഞതായും ഖാർഗെ എക്‌സിലൂടെ വിമർശിച്ചു.