മണ്ഡല പുനർനിർണ്ണയത്തിൽ മറഞ്ഞിരിക്കുന്ന ബിജെപി ചതി; കോണ്‍ഗ്രസിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് മോദി സർക്കാർ

Jaihind News Bureau
Sunday, April 19, 2026

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടുള്ള വെറും തിരഞ്ഞെടുപ്പ് പ്രചാരണമായി മാറിയെന്ന് കോൺഗ്രസ് ആരോപിച്ചു. വനിതാ സംവരണ ബില്ലിന്റെ പരാജയത്തിന് പിന്നിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ മോദി നടത്തിയ നീക്കം വസ്തുതകൾക്ക് നിരക്കാത്തതാണ്. പ്രതിപക്ഷ ഐക്യത്തിന്റെ കരുത്താണ് ബിജെപിയുടെ ഏകപക്ഷീയമായ ഭേദഗതികളെ ലോക്‌സഭയിൽ തടഞ്ഞത്. കോൺഗ്രസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ പ്രതിപക്ഷ നിരയിൽ വിള്ളൽ വീഴ്ത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതേസമയം, പ്രതിപക്ഷ നിരയിലെ ഇടതുപക്ഷത്തെയോ മറ്റ് പ്രാദേശിക പാർട്ടികളേയോ പ്രസംഗത്തില്‍ മോദി പരാമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ആ സ്ഥാനത്താണ് കോണ്‍ഗ്രസിനെ ഒറ്റതിരിഞ്ഞുള്ള ബിജെപിയുടെ ആക്രമണം.

ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രാദേശിക കക്ഷികളെ ‘കുടുംബവാഴ്ച’ ആരോപിച്ച് കടന്നാക്രമിച്ചത് കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലോടെയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തമിഴ്‌നാട്ടിലും ബംഗാളിലും നേട്ടമുണ്ടാക്കാനുള്ള അവസാനവട്ട ശ്രമമാണ് മോദിയുടെ വാക്കുകളിൽ തെളിയുന്നത്. സമാജ്‌വാദി പാർട്ടിയെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

മണ്ഡല പുനർനിർണയവുമായി  ബന്ധിപ്പിച്ച് വനിതാ സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് ബിജെപി നീക്കം. 2023-ലെ നിയമത്തെക്കുറിച്ച് മൗനം പാലിച്ചുകൊണ്ട്, മണ്ഡല പുനഃക്രമീകരണത്തെക്കുറിച്ച് പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നുവെന്ന മോദിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. നിലവിൽ ബിജെപി ഭരിക്കുന്ന 21 ഇടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം തീരെ കുറവാണെന്ന യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രി വൈകാരിക പ്രചാരണം നടത്തുന്നത്.

ബിജെപിയുടെ സ്ത്രീപക്ഷവാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ കണക്കുകൾ. രാജ്യത്ത് ഒരേയൊരു വനിതാ മുഖ്യമന്ത്രി മാത്രമാണ് ബിജെപിക്കുള്ളത് (ഡൽഹി), അതേസമയം തൃണമൂൽ കോൺഗ്രസ് ഈ കാര്യത്തിൽ ഏറെ മുന്നിലാണ്. രാഷ്ട്രീയ നേട്ടത്തിനായി വനിതാ സംവരണത്തെ വൈകാരിക ആയുധമാക്കുന്ന ബിജെപി തന്ത്രത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചു.