‘സ്വര്‍ണക്കൊള്ള അന്വേഷണം നിലച്ചതില്‍ അത്ഭുതമില്ല; സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ ഇ.ഡി അന്വേഷണം എങ്ങുമെത്താറില്ല’- വി.ഡി സതീശന്‍

Jaihind News Bureau
Sunday, April 19, 2026

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം അഴിച്ചുവിടുന്ന കള്ളപ്രചാരണങ്ങൾക്കും നുണകൾക്കും കാലം കണക്കുചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. കേരളത്തിൽ നുണപ്രചാരണങ്ങളുടെ മൊത്തവ്യാപാരം സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സത്യത്തെ മൂടിവെക്കാൻ എത്ര ശ്രമിച്ചാലും ജനഹിതത്തിന് മുന്നിൽ അത് വിലപ്പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പാതിവഴിയിൽ നിലച്ചതിൽ യാതൊരു അത്ഭുതവുമില്ലെന്ന് സതീശൻ പരിഹസിച്ചു. സി.പി.എം നേതാക്കൾ പ്രതികളായ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ (ഇ.ഡി) മൃദുസമീപനം സ്വീകരിക്കുന്നത് കേരളം പലതവണ കണ്ടതാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമായാണ് ഇത്തരം കേസുകൾ എങ്ങുമെത്താതെ പോകുന്നത്. കേരളത്തിലെ അഴിമതിക്കേസുകൾ കേന്ദ്ര ഏജൻസികൾ പൂഴ്ത്തിവെക്കുന്നത് ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണ്.

വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജൻ നടത്തിയത് വെറും ‘പരിശോധനാ നാടകം’ മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രായോഗികമായ നടപടികളോ പുനരധിവാസ പ്രവർത്തനങ്ങളോ കാര്യക്ഷമമായി നടക്കാത്ത സാഹചര്യത്തിൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മന്ത്രിയുടെ ഇത്തരം നീക്കങ്ങൾ. ഭരണപരാജയം മറച്ചുവെക്കാൻ നടത്തുന്ന ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകൾ ദുരന്തബാധിതരോടുള്ള പരിഹാസമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.