പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; DySP തള്ളിമാറ്റിയ യുവാവ് വാഹനമിടിച്ച് മരിച്ചു

Jaihind Webdesk
Tuesday, November 6, 2018

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ തള്ളിമാറ്റിയ യുവാവ് വാഹനം ഇടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍(32) ആണ് മരിച്ചത്.  സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. അപകടത്തിന് ശേഷം ജീവനുണ്ടായിരുന്നിട്ടും യഥാസമയം ആശുപത്രിയില്‍ എത്തിക്കാതെ ഡിവൈഎസ്പി  സ്ഥലം വിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയി.   നെയ്യാറ്റിന്‍കരയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഡിവൈ.എസ്.പി ഹരികുമാറിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ഹരികുമാറുമായുണ്ടായ തര്‍ക്കത്തിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.  നെയ്യാറ്റിന്‍കര കൊടങ്ങാവിളയ്ക്ക് സമീപം ഒരു വീട്ടില്‍ എത്തിയ ഡിവൈ.എസ്.പി ഹരികുമാര്‍ എത്തിയ സ്വകാര്യ വാഹനത്തിനു സമീപത്തായി സനലിന്‍റെ വാഹനം നിര്‍ത്തിയിട്ടതുമായുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്. ഇതിനിടയില്‍ അപ്രതീക്ഷിതമായി റോഡിലേക്ക് തെറിച്ചുവീണ സനലിന്‍റെ ശരീരത്തില്‍കൂടി അതുവഴി വന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍, ഡിവൈ.എസ്.പി സനലിനെ മര്‍ദ്ദിച്ച് കാറിന് മുന്നിലേക്ക് എറിയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പരിക്കേറ്റ് റോഡില്‍ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈ.എസ്.പി ഹരികുമാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  ഇതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നുവെന്നും  എന്നാല്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാത്തതാണ് യുവാവിന്‍റെ മരണത്തിന് ഇടയാക്കിയതെന്നും പറയപ്പെടുന്നു.  ഡിവൈ.എസ്.പി ഹരികുമാര്‍ പോയതിന് ശേഷം സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐയും സംഘവുമാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സനലിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കമുകിന്‍കോട് – നെയ്യാറ്റിന്‍കര റോഡ് ഉപരോധിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി.  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാന്‍ ഏറെ സമയമെടുത്തു.  സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹര്‍ത്താലിന്  ആഹ്വാനം ചെയ്തു.  രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.