സംസ്ഥാനത്ത് പാമ്പ് കടി വര്‍ദ്ധിക്കുന്നു; കാസര്‍കോട് നാലര വയസ്സുകാരിക്ക് മൂര്‍ഖന്റെ കടിയേറ്റു, നില ഗുരുതരം

Jaihind News Bureau
Monday, April 27, 2026

കാസര്‍കോട്: കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടെ പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ദ്ധിക്കുന്നു. കാസര്‍കോട് എളേരിത്തട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കുട്ടിയെ ഉടന്‍തന്നെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് മാത്രം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എട്ടുപേര്‍ക്കാണ് വിഷപാമ്പുകളുടെ കടിയേറ്റത്. ചൂട് കൂടുന്നതോടെ തണുപ്പ് തേടി പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും വീടിനകത്തേക്കും ഇറങ്ങുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റിയില്‍ ഒരു വീടിനുള്ളില്‍ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. മുണ്ടക്കുറ്റി സ്വദേശി രമേശിന്റെ വീടിനകത്താണ് അഞ്ച് ശങ്കുവരയന്‍ പാമ്പുകളെ കണ്ടത്. ആറ് വയസ്സുള്ള മകള്‍ കിടന്നുറങ്ങിയ റൂമില്‍ ബെഡിനോട് ചേര്‍ന്നാണ് രാവിലെ ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും കിടപ്പുമുറിയില്‍ നിന്നുമായി രണ്ട് പാമ്പുകളെ കൂടി പിടികൂടി. പിന്നാലെ അടുക്കള ഭാഗത്തുനിന്നും രണ്ട് പാമ്പുകളെ കൂടി കണ്ടെത്തുകയായിരുന്നു.

ടൈല്‍ വിരിച്ച കോണ്‍ക്രീറ്റ് വീടിനകത്ത് ഇത്രയധികം വിഷപാമ്പുകള്‍ എങ്ങനെ എത്തിയെന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വന്യജീവി വിദഗ്ധര്‍ നല്‍കുന്ന സൂചന പ്രകാരം, ചൂട് അസഹനീയമാകുമ്പോള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകള്‍ ഈര്‍പ്പവും തണുപ്പുമുള്ള ഇടങ്ങള്‍ തേടി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയേറെയാണ്. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും, ജനാലകളും വാതിലുകളും രാത്രികാലങ്ങളില്‍ അടച്ചിടാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. രാത്രിയില്‍ തറയില്‍ കിടന്നുറങ്ങുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പാമ്പ് കടിയേറ്റാല്‍ ഒട്ടും വൈകാതെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്‍ എത്തിച്ച് ചികിത്സ തേടേണ്ടതാണ്.